തിരയുക

ടെഹ്റാനിൽനിന്നുള്ള ഒരു ദൃശ്യം ടെഹ്റാനിൽനിന്നുള്ള ഒരു ദൃശ്യം 

ഇറാനിൽ സംഘർഷങ്ങൾ തുടരുന്നു: കുട്ടികളുടെയും കൗമാരക്കാരുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് യൂണിസെഫ്

ഇറാനിൽ തുടരുന്ന കടുത്ത സംഘർഷങ്ങളും പ്രതിഷേധപ്രകടനങ്ങളും കുട്ടികളും കൗമാരക്കാരുമുൾപ്പെടെ നിരവധി ആളുകളുടെ ജീവനെടുത്ത സാഹചര്യത്തിൽ, യുവജനങ്ങൾ ഉൾപ്പെടെയുള്ള സാധാരണജനം കടന്നുപോകുന്ന പ്രതിസന്ധികളെക്കുറിച്ച് തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചും, കുട്ടികളുയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും, ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ജനുവരി 12-ന് ഒരു പ്രസ്താവന പുറത്തുവിട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇറാനിൽ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ, അവിടെയുള്ള കുട്ടികളും കൗമാരക്കാരും നേരിടുന്ന പ്രതിസന്ധികളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂനിസ്. ജനുവരി 12 തിങ്കളാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ, മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കേ ആഫ്രിക്കയ്ക്കും വേണ്ടിയുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ എഡ്‌വേഡ്‌ ബീഗ്ബെഡറാണ് ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടത്. പ്രദേശത്ത് കുട്ടികളുടെയും കൗമാരക്കാരുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

നിരവധി കുട്ടികളുടെ മരണത്തെയും പരിക്കുകളെയും കുറിച്ചുള്ള അറിയിപ്പുകളാണ് തങ്ങൾക്ക് തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയിച്ച യൂണിസെഫ് പ്രാദേശിക ഡയറക്ടർ, ഈ സംഘർഷങ്ങളിലെ ഇരകളുടെ കുടുംബങ്ങൾക്കും, ആക്രമണങ്ങളിൽ പരിക്കേറ്റവർക്കും തങ്ങളുടെ സാമീപ്യം അറിയിക്കുകയും, അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.

എല്ലാത്തരം അക്രമങ്ങളിൽനിന്നും കുട്ടികൾ സംരക്ഷിക്കപ്പെടണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. അവരുടെ ജീവനോ, സ്വാതന്ത്ര്യത്തിനോ, ശാരീരിക, മാനസിക സുഖത്തിനോ വെല്ലുവിളിയുയർത്തുന്ന എല്ലാ സാഹചര്യങ്ങളിൽനിന്നും അവർ സുരക്ഷിതരായിരിക്കണമെന്നും ബീഗ്ബെഡർ തന്റെ പ്രസ്താവനയിൽ എഴുതി.

ഇറാനിലെ നേതൃത്വവും, പ്രതിഷേധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും, രാജ്യത്തെ വിവിധ ജനസമൂഹങ്ങളും കുടുംബങ്ങളും, കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുൻകരുതലുകളും എടുക്കണമെന്നും, സുരക്ഷാസേന, അനാവശ്യമായതും, അധികമായതുമായ ശക്തി ഉപയോഗിക്കരുതെന്നും, കുട്ടികൾ അപകടത്തിലാകനോ, അവരുടെ സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെടാനോ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യൂണിസെഫ് പ്രാദേശിക വിഭാഗം ആവശ്യപ്പെട്ടു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജനുവരി 2026, 13:53