തിരയുക

ഗാസാമുനമ്പിൽ വെള്ളം ശേഖരിക്കുന്ന കുട്ടികൾ ഗാസാമുനമ്പിൽ വെള്ളം ശേഖരിക്കുന്ന കുട്ടികൾ  (ANSA)

വെടിനിറുത്തൽ നിലനിൽക്കുമ്പോഴും ഗാസാ പ്രദേശത്ത് കുട്ടികൾ കൊല്ലപ്പെടുന്നു: യൂണിസെഫ്

വെടിനിറുത്തൽ നിലനിൽക്കുമ്പോഴും, ദിനം പ്രതി ഒരു കുട്ടിവീതം ഗാസാ മുനമ്പിൽ കൊല്ലപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സംഘർഷങ്ങൾ കുറയുക മാത്രമല്ല, ഗാസായിൽ കുട്ടികൾ കൊല്ലപ്പെടുന്ന സ്ഥിതി അവസാനിക്കുകയാണ് വേണ്ടതെന്ന് ജനുവരി 13-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ, യൂണിസെഫ് വക്താവ് വക്താവ് ജെയിംസ് എൽഡർ ആവശ്യപ്പെട്ടു.

പാലസ്തീന-ഇസ്രായേൽ യുദ്ധത്തിന് താത്കാലികശമനം നൽകിയ വെടിനിറുത്തൽ നിലനിൽക്കുമ്പോഴും, ഗാസാ പ്രദേശത്ത് കുട്ടികൾ കൊല്ലപ്പെടുന്നത് തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. വെടിനിറുത്തൽ നിലവിൽ വന്നതിന് ശേഷവും പ്രദേശത്ത് നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ജനുവരി 13-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു. ഇതനുസരിച്ച് ദിനം പ്രതി ഒരു കുട്ടി വീതം ഗാസാ മുനമ്പിൽ കൊല്ലപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ജനീവയിലുള്ള കേന്ദ്രത്തിൽനിന്ന് യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ അപലപിച്ചു.

കുറച്ചുനാളുകളായി ബോംബാക്രമങ്ങളും സായുധസംഘർഷങ്ങളും കുറഞ്ഞുവെങ്കിലും, ഇനിയും അവ പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്ന് യൂണിസെഫ് വക്താവ് അറിയിച്ചു. ഇന്ന് ശാന്തം എന്ന് ലോകം വിശേഷിപ്പിക്കുന്ന ഈ പ്രദേശത്തെ സ്ഥിതി, മറ്റെവിടെയും "പ്രതിസന്ധിയായാണ്" കണക്കാക്കപ്പെടുകയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വെടിനിറുത്തൽ വന്നതിന് ശേഷം ഗാസാ പ്രദേശത്തുനിന്ന് കുട്ടികൾ അപ്രത്യക്ഷരാകുകയാണെന്ന് എൽഡർ ഓർമ്മിപ്പിച്ചു.

വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം, യൂണിസെഫിന്റെ കണക്കുകൾ പ്രകാരം ഗാസാ മുനമ്പിൽ അറുപത് ആൺകുട്ടികളും നാൽപ്പത് പെൺകുട്ടികളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലധികമായേക്കാമെന്നും, നൂറുകണക്കിന് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ആക്രമണങ്ങൾ തുടരുമ്പോഴും, ഗാസാ പ്രദേശത്ത്, മരുന്നുകളും, പാചകവാതകവും, ഇന്ധനവും, ജലസേചനത്തിനുള്ള പല ഘടകങ്ങളും ഉൾപ്പെടെ പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടിയുള്ള പല വസ്തുക്കളുടെയും ലഭ്യത പരിമിതമാണെന്നും യൂണിസെഫ് അറിയിച്ചു.

എന്നാൽ ആരോഗ്യരംഗത്തും, ശുചിത്വസേവനസൗകര്യങ്ങളിലും, നിലവിലെ ശൈത്യകാലത്തെക്ക് വേണ്ട കിറ്റുകൾ എത്തിക്കുന്നതിലും ജലസേചനസൗകര്യങ്ങൾക്കേറ്റ കേടുപാടുകൾ മാറ്റുന്നതിനും, ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനും നിലവിലെ വെടിനിറുത്തൽ സഹായകരമായിട്ടുണ്ടെന്നും യൂണിസെഫ് പ്രസ്താവിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ജനുവരി 2026, 13:44