തിരയുക

കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാനായി യൂണിസെഫ് വിൽപ്പനയ്‌ക്കെത്തിച്ച പിഗോത്ത പാവ - ഫയൽ ചിത്രം കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാനായി യൂണിസെഫ് വിൽപ്പനയ്‌ക്കെത്തിച്ച പിഗോത്ത പാവ - ഫയൽ ചിത്രം  

ലോകത്ത് പോഷകാഹാരക്കുറവനുഭവിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പരിശ്രമങ്ങളുമായി യൂണിസെഫ് ഇറ്റലി

ലോകത്തിന്റെ വിവിധയിടങ്ങളിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാൻവേണ്ടി നാനൂറോളം ചത്വരങ്ങളിൽ "പിഗോത്ത" പാവ വിൽപ്പനയുമായി യൂണിസെഫ് ഇറ്റലി. ഡിസംബർ 15 തിങ്കളാഴ്ച ഇതുസംബന്ധിച്ച് ശിശുക്ഷേമനിധി ഒരു പത്രക്കുറിപ്പിറക്കിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ വിവിധയിടങ്ങളിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് സഹായമേകാൻ പദ്ധതിയുമായി യൂണിസെഫ് ഇറ്റലി. മുൻ വർഷങ്ങളിലെന്നപോലെ, ഇത്തവണയും ക്രിസ്തുമസ് കാലത്ത്, ഇറ്റലിയിലെ നാനൂറിലധികം ചത്വരങ്ങളിൽ തുണി കൊണ്ടുണ്ടാക്കിയ "പിഗോത്ത" (Pigotta) എന്ന് വിളിക്കപ്പെടുന്ന പാവ വിൽപ്പനയിലൂടെ ലഭിക്കുന്ന ധനമുപയോഗിച്ച് പോഷകാഹാരക്കുറവിനെതിരായുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

കഴിഞ്ഞ 30 വർഷങ്ങളായി, ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവൻ രക്ഷിക്കാനായി പിഗോത്ത പാവ വിൽപ്പനയിലൂടെ യൂണിസെഫ് ശ്രമിക്കുന്നുണ്ടെന്നും, പോഷകാഹാരം, ചികിത്സ, പ്രതിരോധമരുന്നുകൾ, തുടങ്ങി കുട്ടികളുടെ ആവശ്യങ്ങൾക്കായാണ് ഇതിലൂടെ തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും, ഇറ്റലിയിലെ യൂണിസെഫ് പ്രസിഡന്റ് നിക്കൊളാ ഗ്രസ്സിയാനോ പ്രസ്താവിച്ചു. ഒരു "പിഗോത്ത"യെ ദത്തെടുക്കുന്നതിന് കുറഞ്ഞത് 20 യൂറോ ആണ് കണക്കാക്കപ്പെടുന്നത്.

പോഷകാഹാരക്കുറവ് ഒരു നിശബ്ദമായ അടിയന്തിരാവസ്ഥയാണെന്നും ശിശുമരണനിരക്ക് വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണെന്നും തങ്ങളുടെ പത്രക്കുറിപ്പിലൂടെ പ്രസ്താവിച്ച യൂണിസെഫ്, കുട്ടികളുടെ നിലനിൽപ്പ്, ശാരീരികാവളർച്ച, തലച്ചോറിന്റെ വികസനം എന്നിവയെ ഇത് ഗുരുതരമായി ബാധിക്കുമെന്നും, രോഗങ്ങൾക്ക് കാരണമാകുമെന്നും വിശദീകരിച്ചു.

ലോകത്ത് പതിനഞ്ച് കോടിയിലധികം കുട്ടികൾ തുടർച്ചയായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും, ഇവരിൽ നാലേകാൽ കോടിയോളം കുട്ടികൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അറിയിച്ച യൂണിസെഫ്, "ഒരു പിഗോത്തയെ ദത്തെടുത്ത്, ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുക" എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഡിസംബർ 2025, 14:04