അമൂല്യവും സുപ്രധാനവുമായ നന്മയായ സമാധാനം തേടുക: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സമാധാനചിന്തയുള്ള മനഃസാക്ഷി വളർത്തിയെടുക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 19 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ വിശ്വാസികളെയും സന്ദർശകരെയും അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ മുന്നോട്ടു വച്ചത്.
സമാധാനമെന്നത് അമൂല്യവും വലുതുമായ ഒരു നന്മയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അത് സക്ഷാത്കരിക്കാനായി നിരന്തരവും ശക്തവുമായ പരിശ്രമത്തിന്റെ ആവശ്യമുണ്ടെന്ന് പ്രസ്താവിച്ചു. ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി സമാധാനം സൃഷ്ടിക്കുകയും, അത് സമൂഹത്തിൽ ഉറപ്പാക്കുകയും ചെയ്യുന്ന വഴികളിലൂടെ പിഞ്ചെന്നുകൊണ്ട് മാത്രമേ ഇത് സാധ്യമാകൂ എന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.
സമാധാനം സംഘർഷങ്ങളുടെ അഭാവമല്ലെന്നും, വ്യക്തികളുടെയും സമൂഹങ്ങളുടെയും നിരന്തര പരിശ്രമത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മൂല്യമാണെന്നും പരിശുദ്ധ പിതാവ് തന്റെ മുൻകാല ഉദ്ബോധനങ്ങളിലൂടെ ഓർമ്മപ്പെടുത്തിയിരുന്നു. വ്യക്തികളും സമൂഹങ്ങളും തങ്ങളുടെ മനഃസാക്ഷിരൂപീകരണത്തിൽ ശ്രദ്ധിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് കൂടിയായിരുന്നു പരിശുദ്ധ പിതാവ് ഉദ്‌ബോധനം നടത്തിയത്.
ലോകത്ത് അവസാനമില്ലാത്ത തുടരുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ, സമാധാനത്തിനായുള്ള വ്യക്തിപരവും സാമൂഹികവുമായ പ്രതിബദ്ധത ശക്തിപ്പെടുത്തണമെന്ന ആഹ്വാനമാണ് പാപ്പാ മുന്നോട്ടുവച്ചത്.
യൂറോപ്പിൽ കടുത്ത വേനൽക്കാലമായതിനാൽ, ഈ വർഷത്തെ ഓഗസ്റ്റ് മാസത്തിലെ ബുധനാഴ്ചകളിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയ്ക്കുള്ളിലാണ് പാപ്പാ പൊതുകൂടിക്കാഴ്ച അനുവദിച്ചത്.
തീർത്ഥാടകരും സന്ദർശകരുമായി അയ്യായിരത്തോളം ആളുകൾ ബസലിക്കയ്ക്കുള്ളിൽ എത്തിയും, നൂറുകണക്കിന് പേർ ബസലിക്കയ്ക്ക് പുറത്തുള്ള ചത്വരത്തിലെ വൻ സ്‌ക്രീനുകളിലൂടെയും പരിശുദ്ധ പിതാവിന്റെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
