ഗോഹട്ടി അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാപ്പോലീത്തയായി അഭിവന്ദ്യ ആൽബർട്ട് ഹെംറോം നിയമിക്കപ്പെട്ടു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നാളിതുവരെ ദിബ്രുഗഢ് (Dibrugarh) രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ് ആൽബർട്ട് ഹെംറോമിനെ (Msgr. Albert Hemrom) ഗോഹട്ടി (Guwahati) അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാപ്പോലീത്തയായി ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. 2018 ഡിസംബർ 2-ന് ദിബ്രുഗഢ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ ബിഷപ് ഹെംറോം, 2021 ഫെബ്രുവരി 15 മുതൽ ഇതേ രൂപതയുടെ മെത്രാനുമായി സേവനമനുഷ്ഠിച്ചുവരവെയാണ് പാപ്പാ അഭിവന്ദ്യ ഹെംറോമിന് പുതിയ ഉത്തരവാദിത്വം നൽകിയത്.
1969 ഫെബ്രുവരി 27-ന് ആസാമിലെ കോനാപത്തറിൽ (Konapathar) ജനിച്ച അഭിവന്ദ്യ ഹെംറോം, സ്‌കൂൾ വിദ്യാഭ്യാസത്തിനും ഷില്ലോങ്ങിലെ ഓറിയെൻസ് ദൈവശാസ്ത്ര കോളേജിൽ (Oriens Theological College) നടത്തിയ ഫിലോസഫി, തിയോളജി പഠനങ്ങൾക്ക് ശേഷം, 1999 ഏപ്രിൽ 25-നായിരുന്നു പുരോഹിതനായി അഭിക്ഷിക്തനായത്.
ബംഗളുരുവിലുള്ള സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ കോളേജിൽ ഉപരിപഠനം നടത്തിയ അദ്ദേഹം 2003-ൽ കാനോനികനിയമത്തിൽ ലൈസൻഷ്യേറ്റും, 2014-ൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റും നേടിയിരുന്നു.
ദിബ്രുഗഢ് രൂപത ജുഡീഷ്യൽ വികാർ, മൈനർ സെമിനാരി റെക്ടർ, ഓറിയെൻസ് ദൈവശാസ്ത്ര കോളേജിൽ അദ്ധ്യാപകൻ തുടങ്ങി വിവിധ മേഖലകളിൽ സേവനം ചെയ്ത ഇദ്ദേഹത്തെ 2018 ഡിസംബർ 2-ആം തീയതി ഫ്രാൻസിസ് പാപ്പാ ദിബ്രുഗഢ് സഹായമെത്രാനായി നിയമിക്കുകയായിരുന്നു. 2019 ഫെബ്രുവരി 24-നാണ് അഭി. മെത്രാഭിഷേകം സ്വീകരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.