വിശുദ്ധ വാതിൽ അടയുമ്പോഴും ഹൃദയത്തിൽ കരുണയുടെയും വിശ്വാസത്തിന്റെയും വാതിലുകൾ അടയാതിരിക്കട്ടെ: കർദ്ദിനാൾ ഹാർവെയ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിശുദ്ധ വാതിൽ അടയ്ക്കപ്പെടുകയും, ഒരു പ്രത്യേക കാലം അവസാനിക്കുകയും ചെയ്യുമ്പോഴും, കർത്താവിന്റെ കരുണയും ഈ കാലം നമുക്ക് മുന്നിൽ വച്ച പരിവർത്തനത്തിന്റെയും പ്രത്യാശയുടെയും യാത്രയുടെ സാധ്യതകളും നിത്യവും തുറന്നാണിരിക്കുന്നതെന്ന് കർദ്ദിനാൾ ജെയിംസ് മൈക്കിൾ ഹാർവെയ്. പ്രത്യാശയുടെ ജൂബിലിവർഷ സമാപനത്തിന്റെ ഭാഗമായി, റോം മതിലുകൾക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബർ 28 ഞായറാഴ്ച നടത്തിയ പ്രഭാഷണത്തിൽ, ജൂബിലി നൽകിയ സന്ദേശവും, അതിലൂടെ ലഭിച്ച ഉദ്ബോധനങ്ങളും ജീവിതത്തിൽ തുടരാൻ ഈ ബസലിക്കയുടെ ആർച്ച് പ്രീസ്റ്റായ കർദ്ദിനാൾ ഹാർവെയ് ആഹ്വാനം ചെയ്തു.
വിശുദ്ധ പൗലോസിന്റെ ഓർമ്മകളുണർത്തുന്ന ഈ ബസലിക്കയിലും, ജൂബിലിവർഷത്തിൽ എങ്ങും മുഴങ്ങിക്കേട്ട "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല (റോമാ. 5, 5) എന്ന വാക്കുകൾ പ്രതിധ്വനിക്കുന്നുണ്ടെന്നും, അത് വെറുമൊരു ആപ്തവാക്യമെന്നതിനേക്കാൾ, വിശ്വാസത്തിന്റെ പ്രഖ്യാപനമായി മാറിയിട്ടുണ്ടെന്നും ബസിലിക്കയുടെ ആർച്ച്പ്രീസ്റ് പ്രസ്താവിച്ചു. വിശുദ്ധ പൗലോസിന്റെ അനുഭവങ്ങളും ജീവിതവുമായി ബന്ധപ്പെടുത്തി, പ്രത്യാശ, മനുഷ്യന്റെ കഴിവുകളേക്കാൾ ദൈവത്തിന്റെ വിശ്വസ്തസ്നേഹത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
നമ്മുടെ ഹൃദയങ്ങളെ ഭാരപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങളെ ഉപേക്ഷിച്ച്, കരുണയുടെ ഇടത്തിലേക്ക് കയറാനുള്ള ഒരു വിളിയും, ആധ്യാത്മികയിടവുമാണ് വിശുദ്ധ വാതിൽ നമ്മെ അനുസ്മരിപ്പിക്കുന്നതെന്ന് കർദ്ദിനാൾ ഹാർവെയ് ഓർമ്മിപ്പിച്ചു. വിശുദ്ധ വാതിൽ അനുതാപത്തിന്റെ യാത്രയുമായി ബന്ധപ്പെട്ട ഒരു സത്യം കൂടിയാണെന്ന് പ്രസ്താവിച്ച അദ്ദേഹം, പിതാവിന്റെ ഭവനത്തിലേക്കുള്ള മടക്കത്തിന്റെയും ഐക്യത്തിന്റെയും അടയാളം കൂടിയാണതെന്ന് വിശദീകരിച്ചു.
ജൂബിലി വർഷം പ്രഖ്യാപിച്ച അവസരത്തിൽ, പ്രത്യാശ, വിശ്വാസത്തിനും കരുണയ്ക്കുമൊപ്പം ക്രൈസ്തവജീവിതത്തിന്റെ ഹൃദയമാണെന്ന് ഫ്രാൻസിസ് പാപ്പാ, "സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന ബൂളയിൽ എഴുതിയത് കർദ്ദിനാൾ ഹാർവെയ് അനുസ്‌മരിച്ചു.
യുദ്ധങ്ങളും അനീതിയും നിറഞ്ഞ ഈ ലോകത്ത്, ക്രിസ്തുവിൽ കണ്ണുകൾ നട്ടുകൊണ്ട്, ചരിത്രത്തിലെ ബുദ്ധിമുട്ടിന്റെ ഈ നിമിഷങ്ങളെയും മറികടക്കാനുള്ള ശക്തി പ്രത്യാശ നൽകുമെന്നാണ് സഭ ഈ ജൂബിലി വർഷത്തിലൂടെ നമ്മെ പഠിപ്പിച്ചത്.
പ്രത്യാശയുടെ ജൂബിലിയുമായി ബന്ധപ്പെടുത്തി നടത്തിയ തന്റെ പ്രഭാഷങ്ങളിലൂടെ, ശ്രദ്ധാപൂർവ്വം ഹൃദയത്തിൽ പ്രത്യാശ വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പാ നൽകിയ ഉദ്‌ബോധങ്ങൾ അനുസ്മരിച്ച കർദ്ദിനാൾ ഹാർവെയ്, ദുർബലമായ ഒരു വിത്തുപോലെയാണെങ്കിലും, ലോകത്തെ മാറ്റാൻ കഴിവുള്ളതാണ് പ്രത്യാശയെന്ന പാപ്പായുടെ വാക്കുകൾ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.
വിശുദ്ധ പൗലോസിന്റെ ബസലിക്കയുടെ മുന്നിലെ കുരിശിൻ കീഴിൽ "ഏക പ്രതീക്ഷ" എന്ന് ആലേഖനം ചെയ്തിരിക്കുന്നത് പരാമർശിച്ചുകൊണ്ട്, ക്രിസ്തുവിന്റെ കുരിശാണ് നമ്മുടെ ഏകവും, സമൂർത്തവുമായ പ്രതീക്ഷയെന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു.
വിശുദ്ധ വാതിൽ അടയുമ്പോഴും, നമ്മുടെ ഹൃദയങ്ങളിൽ വിശ്വാസത്തിന്റെയും കരുണയുടെയും പ്രത്യാശയുടെയും വാതിലുകൾ തുറന്നിരിക്കട്ടെയെന്ന് ആശംസിച്ച കർദ്ദിനാൾ ഹാർവെയ്, ലോകത്തിന് ക്രിസ്തുവിന്റെ ആവശ്യമുണ്ടെന്നും, അതുകൊണ്ടുതന്നെ ക്രിസ്തുവേകിയ നിയോഗത്തിന്റെ വാതിൽ തുറന്നിടാമെന്നും കൂട്ടിച്ചേർത്തു. ജൂബിലി വർഷം വിതച്ച വിത്തുകൾ ഫലം നൽകുന്നതിനും, ലിയോ പതിനാലാമൻ പാപ്പായുടെ കീഴിൽ, സഭയെ അതിന്റെ ഫലങ്ങൾ അനുഗമിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കാമെന്നും ബസിലിക്കയുടെ ആർച്ച്പ്രീസ്റ് ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: