തിരയുക

യെമനിൽ നിന്നുള്ള കാഴ്ച്ച യെമനിൽ നിന്നുള്ള കാഴ്ച്ച   (ANSA)

യെമനിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു

യെമനിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മോഖയിൽ ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് ആഗോളതലത്തിൽ ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നു.

വത്തിക്കാൻ ന്യൂസ്

യെമനിലെ ചെങ്കടൽ തീരത്തുള്ള തന്ത്രപ്രധാനമായ തുറമുഖ നഗരമായ മോഖയിൽ ഹൂതി വിമതർ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ നാല് സൈനികരും മൂന്ന് സാധാരണക്കാരും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. ബാബ് എൽ-മന്ദേബ് കടലിടുക്കിന് സമീപം നടന്ന ഈ ആക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റതായും സൈനിക പോസ്റ്റുകൾക്കും ജനവാസ മേഖലകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യെമൻ സർക്കാർ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.

മോഖയ്ക്ക് പുറമെ മാരിബ്, ഹദ്‌റാമൗട്ട് തുടങ്ങിയ മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. സൗദി അറേബ്യയുടെ ജീസാനിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയുടെ സൈനിക നീക്കങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണ് ഇറാൻ പിന്തുണയുള്ള ഹൂതികളുടെ വാദം. ഈ ആക്രമണങ്ങൾക്ക് തിരിച്ചടിയായി മാരിബിലെ ഹൂതി കേന്ദ്രങ്ങളിൽ സർക്കാർ സൈന്യവും പ്രത്യാക്രമണം നടത്തിയിട്ടുണ്ട്, ഇത് മേഖലയിലെ യുദ്ധാന്തരീക്ഷം വീണ്ടും സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാതയായ മോഖയെ ലക്ഷ്യം വെക്കുന്നത് ആഗോള സമുദ്ര ഗതാഗതത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. യുദ്ധം രൂക്ഷമാകുന്നതോടെ യെമനിലെ മാനുഷിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. രാജ്യത്തെ പകുതിയോളം ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നും ദശലക്ഷക്കണക്കിന് കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്നും യുണിസെഫ് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. സമാധാന ചർച്ചകൾ പാതിവഴിയിൽ നിലച്ച സാഹചര്യത്തിൽ പുതിയ ആക്രമണങ്ങൾ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

11 ഓഗസ്റ്റ് 2026, 12:55