നൈജീരിയയിൽ  നിന്നുള്ള കാഴ്ച്ച നൈജീരിയയിൽ നിന്നുള്ള കാഴ്ച്ച 

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ ഒമ്പത് കുട്ടികളെ മോചിപ്പിച്ചു

കഴിഞ്ഞ ആഴ്ച്ച, നൈജീരിയയിലെ ഒരു കത്തോലിക്കാ ദേവാലയത്തിൽ നിന്നും, കടത്തിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച ഒൻപതു കുട്ടികളെ മോചിപ്പിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ, ഫീദെസ് വാർത്താ ഏജൻസിയാണ് പ്രസിദ്ധീകരിച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ  സിറ്റി

ബെനു സംസ്ഥാനത്തെ ഉട്ടോൻകോണിലെ, സെന്റ് ജോൺ ഓഫ് ദി ക്രോസ് എന്ന കത്തോലിക്കാ മിഷനറി ദേവാലയത്തിൽ നിന്നും, കഴിഞ്ഞ ആഴ്ച്ച തട്ടിക്കൊണ്ടുപോയ ഒൻപതു കുട്ടികളെ വിട്ടയച്ചു. മോചിതരായ ആറ് പെൺകുട്ടികളെയും മൂന്ന് ആൺകുട്ടികളെയും തുടർന്ന് വൈദ്യ പരിശോധനയ്ക്കും മറ്റുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഒരു ജാഗരണ പ്രാർത്ഥനയിൽ സംബന്ധിക്കുവാൻ  എത്തിയതായിരുന്നു ഈ കുട്ടികൾ.  ഇത് സംബന്ധിച്ച വിവരങ്ങൾ, ഫീദെസ് വാർത്താ ഏജൻസിയാണ് പ്രസിദ്ധീകരിച്ചത്.

തട്ടിക്കൊണ്ടുപോയവർ എന്ന് സംശയിക്കുന്ന, നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അധികാരികൾ പറഞ്ഞു. കൊള്ളക്കാരുടെ ഒളിത്താവളത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ, ഒരു എകെ-47 റൈഫിളും എട്ട് 7.62 എംഎം റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ പ്രദേശത്തും പരിസര പ്രദേശങ്ങളിലും നടത്തിയ തിരച്ചിലുകൾ ഊർജ്ജിതമാക്കിയതിനാലാണ്, കുട്ടികളെ വിട്ടയച്ചത്.

എന്നാൽ നൈജർ സംസ്ഥാനത്തു നടന്ന മറ്റൊരു ആക്രമണത്തിൽ, 46 പേർ കൊല്ലപ്പെട്ടു. നിരവധിപേരെ തട്ടിക്കൊണ്ടുപോകുകയും, നിരവധി വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ബോക്കോ ഹറാമുമായി ബന്ധമുള്ള വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സായുധ സംഘങ്ങളുടെ അഭയകേന്ദ്രമെന്ന് അറിയപ്പെടുന്ന കൈൻജി വനത്തിന്റെ അതിർത്തിയാണ് ഈ പ്രദേശം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഫെബ്രുവരി 2026, 13:04