തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
സിറിയയിൽനിന്നുള്ള ഒരു പഴയ ചിത്രം സിറിയയിൽനിന്നുള്ള ഒരു പഴയ ചിത്രം  (© WFP/Hussam Al Saleh)

സിറിയ: ഒന്നരക്കോടിയിലധികം ജനങ്ങൾ ഭക്ഷ്യ-ജല ക്ഷാമം മൂലം ബുദ്ധിമുട്ടുന്നുവെന്ന് ഐക്യരാഷ്ട്രസഭ

പതിനാല് വർഷങ്ങളോളം നീണ്ട സംഘർഷങ്ങൾക്കൊടുവിൽ സിറിയയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളും ജല-ഭക്ഷ്യ ലഭ്യതക്കുറവുകൾ അനുഭവിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭാവക്താവ് സ്റ്റേഫാൻ ദൂജാറിച്. നിലവിലെ പ്രതിസന്ധികൾ അവസാനിപ്പിക്കാൻ അടിയന്തിരഇടപെടൽ ആവശ്യം. രാജ്യം വിട്ടുപോയിരുന്ന പതിനായിരക്കണക്കിന് ആളുകൾ തിരികെ എത്തിത്തുടങ്ങി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഒരുകോടി അറുപത് ലക്ഷത്തോളം സിറിയക്കാർ ജല-ഭക്ഷ്യ ക്ഷാമം മൂലം ദുരിതമനുഭവിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റേഫാൻ ദൂജാറിച് (Stéphane Dujarric).  രാജ്യത്ത് സാധാരണജനം ആവശ്യത്തിന് ഭക്ഷണവും, ശുദ്ധജലവും, വാസസയോഗ്യമായ ഇടങ്ങളും മരുന്നുകളും ഇല്ലാത്തതുമൂലം ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും, ഈ ദുരിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ അടിയന്തിരമായ ഇടപെടൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പതിനാല് വർഷങ്ങളോളം നീണ്ട സംഘർഷങ്ങൾ കാരണം ഏതാണ്ട് ഒരുകോടി മുപ്പത് ലക്ഷം സിറിയക്കാർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ചിറങ്ങാൻ നിർബന്ധിതരായിരുന്നെന്നും എന്നാൽ, കഴിഞ്ഞ ദിവസം അഭയാർത്ഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷൻ (Unhcr) വെളിവാക്കിയതുപോലെ, മുൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ.ആസാദിന്റെ പിന്മാറ്റത്തോടെ കഴിഞ്ഞ ഡിസംബറിൽ ഏതാണ്ട് മൂന്നരലക്ഷത്തോളം സിറിയക്കാർ രാജ്യത്തേക്ക് തിരികെ എത്തിയെന്നും, രാജ്യത്തിനുള്ളിൽ അഭയാർത്ഥികൾക്കായി കഴിഞ്ഞിരുന്ന ഒൻപത് ലക്ഷത്തോളം ആളുകൾ (8.85.000) തങ്ങളുടെ മുൻ ഗ്രാമങ്ങളിലേക്ക് തിരികെ എത്തിയെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. എന്നാൽ നിലവിൽ സിറിയക്കാർ ഒരു അനിശ്ചിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭാവക്താവ് പ്രസ്താവിച്ചു.

സിറിയയിലെ നിലവിലെ അവസ്ഥയിൽ പ്രത്യാശയുടെ അടയാളങ്ങളുണ്ടെങ്കിലും, അവിടുത്തെ ജനം ജീവിക്കേണ്ടിവരുന്ന മാനവികപ്രതിസന്ധി രൂക്ഷമാണ്. ഏതാണ്ട് എഴുപത്തിയഞ്ച് ലക്ഷത്തോളം സിറിയക്കാർ രാജ്യത്തിനുള്ളിൽ ഇപ്പോഴും അഭയാർത്ഥികളായി കഴിയാൻ നിർബന്ധിതരായിരിക്കുകയാണെന്നും, ഇവരിൽ ഭൂരിഭാഗവും തികച്ചും ദുഷ്കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ആയിരക്കണക്കിന് വീടുകളും പൊതുമേഖലാസ്ഥാപനങ്ങളും തകർക്കപ്പെട്ടു. രാജ്യത്തെ സാമ്പത്തികസ്ഥിതി തകരാറിലാണെന്നും, ഭക്ഷണവും, കരണ്ടും ജോലിസാധ്യതകളും കുറവാണെന്നും സ്റ്റേഫാൻ ദൂജാറിച് പ്രസ്താവിച്ചു.

സിറിയയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള ദാരാ പ്രവിശ്യയിൽ ഇസ്രായേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ സിറിയയിലെ പുതിയ സർക്കാർ അപലപിച്ചു. സംഭവത്തിൽ ആറു പേർ മരണമടഞ്ഞതായും, നിരവധി ആളുകൾക്ക് പരിക്കേറ്റതായും, ഡമാസ്കസിലെ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. സിറിയൻ പ്രദേശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും, രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്രനിയമത്തിന്റെയും ലംഘനമാണിതെന്നും അദ്ദേഹം സംഭവത്തെ കുറ്റപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 മാർച്ച് 2025, 14:44
Prev
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031     
Next
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930