മരണം ദൈവസ്നേഹം പുണരാനുള്ള കവാടമാണ്: ഫാ. പസൊലീനി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായ ഫാ. റൊബെർത്തോ പസോളിനി റോമൻ കൂരിയയ്ക്കുള്ള നോമ്പുകാല ധ്യാനത്തിൽ, "നിത്യജീവന്റെ പ്രത്യാശ" എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. മാർച്ചുമാസം പതിമൂന്നാം തീയതി ഇറ്റാലിയൻ സമയം വൈകുന്നേരം നടന്ന ധ്യാനത്തിൽ, നിത്യവിശ്രമത്തെ കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു. നിത്യജീവൻ ഇതിനകം നാം സ്വീകരിച്ചിരിക്കുന്ന ദാനമാണെന്നും, എങ്കിലും മരണമെന്ന സത്യത്തെ അംഗീകരിക്കുവാൻ എല്ലാവർക്കും പ്രയാസമാണെന്നും ഫാ.പസൊലീനി പറഞ്ഞു. എന്നാൽ നിത്യവിശ്രമം എന്നത് നിഷ്ക്രിയമായ ഒരു അവസ്ഥയല്ലെന്നും, മറിച്ച് അത് പൂർത്തീകരണത്തിലേക്കുള്ള ഒരു മാർഗമായിട്ടാണ് വിശുദ്ധ ഗ്രന്ഥം വിവരിക്കുന്നതെന്നും അദ്ദേഹം അടിവരയിട്ടുപറഞ്ഞു.
യേശുവിന്റെ കല്ലറയിലുള്ള നിമിഷങ്ങളും, നിഷ്ക്രിയമായ അനുഭവമല്ല പ്രദാനം ചെയ്തതെന്നും, മറിച്ച് അത് ഒരു ജോലിയുടെ പൂർത്തീകരണമാണെന്നും ഫാ. റൊബെർത്തോ പങ്കുവച്ചു. തന്റെ ജഡത്തിലുള്ള മരണം യേശുവിനെ സംബന്ധിച്ചിടത്തോളം നരകരാജ്യത്തെ ഇളക്കുവാനുള്ള കാരണമായെന്നും, അതിനാൽ നിത്യവിശ്രമം സജീവമായ നിമിഷങ്ങളാണെന്നും, ഉൽപ്പാദനക്ഷമതയുടെ സമയമാണെന്നും ഫാ. റൊബെർത്തോ പറഞ്ഞു.
യഥാർത്ഥ നിത്യവിശ്രമം നിഷ്ക്രിയത്വമല്ല, സ്വാതന്ത്ര്യമാണെന്നും, ദൈവസ്നേഹത്താൽ ആലിംഗനം ചെയ്യപ്പെടാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നും ഫാ. പസോലിനി പങ്കുവച്ചു. അതിനാൽ നിത്യജീവനു വേണ്ടി നമ്മെത്തന്നെ തയ്യാറാക്കണമെന്നും, അനാവശ്യമായതിനെ ഉപേക്ഷിച്ചുകൊണ്ട്, ദൈവം നമ്മിൽ പ്രവർത്തിക്കുന്നുവെന്നത് ഉണർന്നുകൊണ്ട് ഭയമില്ലാതെ ജീവിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർത്ഥ വിശ്രമം ആന്തരിക സമാധാനമാണ്, അത് അളക്കേണ്ടത് ഫലങ്ങളിൽ നിന്നുമല്ല മറിച്ച് ജീവിതം പ്രദാനം ചെയ്യുന്ന കാര്യങ്ങളെ സ്വീകരിക്കുവാനുള്ള കഴിവിലും, സജീവമായ വിശ്വാസത്തിലും, പരിപൂർണ്ണമായ സ്നേഹത്തിലുമാണെന്നും ഫാ. പസോലിനി ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: