മെത്രാന്മാർ വിശുദ്ധ യൗസേപ്പിന്റെ മാതൃക സ്വീകരിക്കണം: കർദിനാൾ താഗ്ലെ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറി മോൺസിഞ്ഞോർ സാമുവേൽ സാങ്കല്ലിയുടെയും, അൾജീരിയയിലെ ലാഗൗട്ടിലെ നിയുക്തമെത്രാൻ ദിയേഗോ റാമോൺ സാരിയോ കുക്കറെല്ലയുടെയും മെത്രാഭിഷേക ചടങ്ങുകൾ മാർച്ചു മാസം പത്തൊൻപതാം തീയതി വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ച് നടന്നു. ദിവ്യബലിമധ്യേ നൽകിയ വചനസന്ദേശത്തിൽ, മെത്രാൻ ശുശ്രൂഷയിൽ എപ്രകാരമാണ് വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക തുണയാകുന്നതെന്നു ചൂണ്ടിക്കാട്ടി. എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ട്, ഇടയശുശ്രൂഷ നിർവ്വഹിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന മെത്രാന്മാർ അവരുടെ ഉത്തരവാദിത്വങ്ങളോട് എങ്ങനെ നീതി പുലർത്തുവാൻ സാധിക്കും എന്ന ചോദ്യത്തിന്, ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ് അടിസ്ഥാനമെന്ന് കർദിനാൾ അടിവരയിട്ടു പറഞ്ഞു.
വിശ്വാസത്തോടെ ദൈവത്തിന്റെ ആഹ്വാനത്തെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് വിശുദ്ധ യൗസേപ്പ്. ആശയക്കുഴപ്പമുണ്ടാക്കുന്നതും, അപമാനകരവുമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്ന അവസരത്തിൽ ദൈവകല്പനകൾക്കനുസരണം തന്റെ ജീവിതത്തെ ക്രമീകരിക്കുന്ന വിശുദ്ധ യൗസേപ്പ് രക്ഷാപദ്ധതിയുടെ പ്രവർത്തനത്തിൽ നിർണായകമായ ഒരു പങ്കു വഹിച്ചതായും കർദിനാൾ പറഞ്ഞു. വിശുദ്ധ യൗസേപ്പിന്റെ ധൈര്യത്തിന്റെയും സർഗ്ഗാത്മകതയുടെയും ഉറവിടം വിശ്വാസമാണെന്നു ചൂണ്ടിക്കാട്ടിയ കർദിനാൾ, സഭയിലെ ശുശ്രൂഷ ആരംഭിക്കുന്നത് ദൈവത്തിന്റെ നിഗൂഢമായ തിരഞ്ഞെടുപ്പിൽ നിന്നും, വിളിയിൽ നിന്നുമാണെന്നും എടുത്തു പറഞ്ഞു. വിശുദ്ധമായ ഈ ശുശ്രൂഷ ദൈവത്തോടുള്ള വിശ്വാസത്തിന്റെ പ്രതികരണത്തിൽ വേരൂന്നിയാതാവണമെന്നും അനുസ്മരിപ്പിച്ചു. മെത്രാന്മാർ ദൈവത്തിന്റെ പദ്ധതിയുടെ ദാസന്മാരാണെന്നും, ദൈവത്തിന് റെ സ്വപ്നങ്ങളെ സ്വപ്നം കാണുന്നതിന് ഉറങ്ങുകയും, അനുസരണത്തോടും തീക്ഷ്ണതയോടും കൂടെ ദൈവത്തിന് റെ സ്വപ്നങ്ങൾ നിറവേറ്റാൻ ഉണരുകയും ചെയ്യണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു.
യൗസേപ്പിതാവിന്റെ നിശബ്ദതയും, മെത്രാൻ ശുശ്രൂഷയിൽ ഏറെ വിലപ്പെട്ടതാണെന്നു കർദിനാൾ ഓർമ്മപ്പെടുത്തി. തന്റെ നിശബ്ദതയിൽ തിരുക്കുടുംബത്തെ സംരക്ഷിക്കുന്ന വിശുദ്ധ യൗസേപ്പ്, ദൈവീകശുശ്രൂഷയിൽ നാം ഏറ്റെടുക്കേണ്ടുന്ന ഉത്തരവാദിത്വങ്ങൾക്ക് മാതൃകയാണെന്നും കർദിനാൾ താഗ്ലെ അടിവരയിട്ടു പറഞ്ഞു. പിൻതലമുറയ്ക്കുവേണ്ടി രേഖപ്പെടുത്തേണ്ടത് നമ്മുടെ വചനമല്ല മറിച്ച് ദൈവവചനമായിരിക്കണമെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ചിന്തകളും പദ്ധതികളും തീരുമാനങ്ങളും പ്രവൃത്തികളും യേശുവിനെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിൽ, മെത്രാൻ ശുശ്രൂഷ പരാജയമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
പലപ്പോഴും പിതാവായ ദൈവത്തിന്റെ നിഴൽ എന്നാണ് വിശുദ്ധ യൗസേപ്പിനെ വിളിക്കുന്നത്. ഒരു സംരക്ഷകനെന്ന നിലയിൽ, ദൈവം യേശുവിന്റെ യഥാർത്ഥ പിതാവാണെന്നും അവനോട് കണക്കു ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അറിഞ്ഞുകൊണ്ട് യേശുവിനെ നയിക്കാനും പരിപാലിക്കാനും വിശുദ്ധ യൗസേപ്പ് പൂർണ്ണമായും സ്വയം സമർപ്പിക്കുന്നു. ദൈവത്തിന്റെ സജീവ സാന്നിധ്യത്തിന്റെ സംരക്ഷകരാകാൻ വിളിക്കപ്പെട്ടവരാണ് ഓരോ ഡീക്കന്മാരും പുരോഹിതന്മാരും മെത്രാന്മാരുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. എന്നാൽ ദൈവകൃപയുടെ താഴ്മയുള്ള കാര്യനിർവ്വാഹകരായിരിക്കുന്നതിലൂടെ മാത്രമേ നാം ദൈവസ്നേഹത്തിന്റെ കൂടുതൽ ഫലപ്രദമായ അടയാളങ്ങളായിത്തീരുകയുള്ളൂവെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: