അൽബാനോ തടാകത്തിൽ വള്ളത്തിൽ നടക്കുന്ന പ്രദക്ഷിണത്തിനു പാപ്പാ കാർമ്മികത്വം വഹിക്കും
മിക്കേലെ രവിയാർട്ട്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്
കസ്തൽ ഗന്ധോൾഫോയിലെ പാപ്പായുടെ വിശ്രമ വസതിക്കു അരികെയുള്ള, അൽബാനോ തടാകത്തിൽ, പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ഓഗസ്റ്റ് മാസം ഇരുപത്തിയൊമ്പതാം തീയതി, പ്രാദേശികസമയം വൈകുന്നേരം ആറു മണിക്ക്, ഇന്ത്യയിലെ സമയം രാത്രി ഒൻപതരയ്ക്ക്, നടക്കും. പ്രദക്ഷിണത്തിനു ചരിത്രത്തിലാദ്യമായി ഇത്തവണ പാപ്പാ പങ്കെടുക്കും.
വിശുദ്ധ പോൾ ആറാമൻ പാപ്പാ ആശീർവദിച്ച, 'മരിയ സാന്തിസിമ ദെൽ ലാഗോ' ദേവാലയത്തിൽ പാപ്പാ വിശുദ്ധ ബലിയുമർപ്പിക്കും. തടാകത്തിൽ, പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപത്തെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ബോട്ടിൽ അനുഗമിക്കും എന്നത്, ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
പത്തോളം ചെറു ബോട്ടുകളും, തുഴച്ചിൽ വള്ളങ്ങളും, സുരക്ഷാ സേനയുടെ വള്ളങ്ങളും പാപ്പായുടെ യാത്രയിൽ തടാകത്തിൽ അനുഗമിക്കും. വിശുദ്ധ പോൾ ആറാമനും വിശുദ്ധ ജോൺ പോൾ രണ്ടാമനും ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ടെങ്കിലും, തടാകത്തിലൂടെയുള്ള പ്രദക്ഷിണത്തിൽ പങ്കെടുത്തിരുന്നില്ല.
ഈ സന്ദർശനം ദൈവസൃഷ്ടിയായ പ്രകൃതിയോടുള്ള പാപ്പായുടെ ആദരവായാണ് കാണുന്നതെന്ന് ഇടവകയുടെ വികാരി, സലേഷ്യൻ വൈദികനായ, ഡോൺ തദേവൂസ് പറഞ്ഞു. പ്രകൃതിരമണീയമായ അൽബാനോ തടാകവും പരിസരവും സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്ന സന്ദേശം ഈ യാത്രയിലൂടെ പാപ്പാ നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് മാസം മുപ്പതാം തീയതി, ഞായറാഴ്ച്ച, മധ്യാഹ്ന പ്രാർത്ഥനയും, പാപ്പാ, കസ്തൽ ഗന്ധോൾഫോയിലെ ലിബർട്ടി ചത്വരത്തിൽ വച്ചാണ് നയിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
