കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക്, ലിയോ പതിനാലാമൻ പാപ്പാ നേതൃത്വം നൽകുന്നു കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക്, ലിയോ പതിനാലാമൻ പാപ്പാ നേതൃത്വം നൽകുന്നു   (ANSA)

കൊളോസിയത്തിൽ, കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക്, പാപ്പാ നേതൃത്വം വഹിച്ചു

ഏപ്രിൽ മാസം മൂന്നാം തീയതി ദുഃഖ വെള്ളി ദിനത്തിൽ, പ്രാദേശിക സമയം രാത്രി, കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക്, ലിയോ പതിനാലാമൻ പാപ്പാ നേതൃത്വം നൽകി. പ്രാർത്ഥനയുടെ പതിനാലു സ്ഥലങ്ങളിലും നടത്തിയ പ്രദക്ഷിണത്തിൽ, പരിശുദ്ധ പിതാവ് വിശുദ്ധ കുരിശു വഹിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിശുദ്ധ നാടിൻറെ സൂക്ഷിപ്പുകാരൻ എന്ന നിലയിൽ സേവനം ചെയ്ത, കപ്പൂച്ചിൻ വൈദികൻ ഫ്രാഞ്ചെസ്‌കോ പാറ്റൊൺ തയ്യാറാക്കിയ ധ്യാനചിന്തകൾ ഉൾപ്പെടുത്തിയ വിശുദ്ധ കുരിശിന്റെ വഴി പ്രാർത്ഥന, ഏപ്രിൽ മാസം മൂന്നാം തീയതി ദുഃഖ വെള്ളി ദിനത്തിൽ, പ്രാദേശിക സമയം രാത്രി, കൊളോസിയത്തിൽ വച്ച് നടന്നു. പ്രാർത്ഥനയുടെ പതിനാലു സ്ഥലങ്ങളിലും നടത്തിയ പ്രദക്ഷിണത്തിൽ, പരിശുദ്ധ പിതാവ് വിശുദ്ധ കുരിശു വഹിച്ചു.   സമാപനത്തിൽ പാപ്പാ,   കർത്താവായ യേശുക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിന്തുടരാൻ ഏവരെയും സഹായിക്കണമേയെന്ന് യാചിച്ചുകൊണ്ട്, പ്രാർത്ഥിക്കുകയും ചെയ്തു.  മുപ്പതിനായിരത്തിലധികം വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു.

യേശുവിന്റെ ഗൊൽഗോഥയിലേക്കുള്ള യാത്രയിൽ ഇന്നത്തെ ലോകത്തെ കാണുവാൻ സാധിക്കുമെന്ന് ധ്യാനത്തിൽ  ഫാ. ഫ്രാഞ്ചെസ്‌കോ അടിവരയിട്ടു. വികലമായ അധികാര സങ്കൽപ്പത്തെയും, അധികാര ദുർവിനിയോഗത്തെയും യേശുവിന്റെ സ്നേഹത്തിന്റെ ശക്തിയെയും   താരതമ്യം ചെയ്തുകൊണ്ട്, യുദ്ധത്തിൽ വേദന അനുഭവിക്കുന്നവരെ പ്രത്യേകം അനുസ്‌മരിച്ചു.

കൗറീൻകാരനായ ശിമയോൻ യേശുവിനെ സഹായിക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട്, അപരനെ പരിചരിക്കുവാൻ വേണ്ടി യുദ്ധമുഖങ്ങളിൽ, ജീവൻ പണയപ്പെടുത്തുന്ന നിരവധി സന്നദ്ധപ്രവർത്തകരുടെയും, മാനുഷിക പ്രവർത്തകരുടെയും, മാധ്യമപ്രവർത്തകരുടെയും ജീവിതത്തെ പ്രാർത്ഥനയിൽ എടുത്തുപറഞ്ഞു. യേശു എല്ലാവരെയും കരുതുന്നുവെന്നു അടിവരയിടുന്നതും, അവനിൽ പ്രത്യാശയും ജീവിക്കാനുള്ള യുക്തിയും നഷ്ടപ്പെട്ടവർക്ക് പോലും, ഒരിക്കൽ കൂടി പ്രതീക്ഷ നല്കുന്നതുമായിരുന്നു ധ്യാന ചിന്തകൾ.

"കർത്താവ് തന്റെ  തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; അവൻ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ", ഇതായിരുന്നു സമാപന പ്രാർത്ഥനയിൽ പാപ്പായുടെ വാക്കുകൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഏപ്രിൽ 2026, 09:13