ബംഗ്ലാദേശിൽ പുതിയ ഒരു രൂപത കൂടി സ്ഥാപിച്ച് ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ബംഗ്ലാദേശിൽ, രാജ്ഷാഹി രൂപതയിൽ നിന്നും ദിനാജ്പൂർ രൂപതയിൽ നിന്നും വേർപെടുത്തി, ധാക്ക മെട്രോപൊളിറ്റൻ അതിരൂപതയുടെ കീഴിൽ, ജോയ്‌പുർഹാത്ത് എന്ന ഒരു പുതിയ രൂപത കൂടി ലിയോ പതിനാലാമൻ സ്ഥാപിച്ചു. പുതുതായി സ്ഥാപിച്ച രൂപതയുടെ ആദ്യ മെത്രാനായി, രാജ്ഷാഹി രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ പോൾ ഗോമസിനെ പാപ്പാ നിയമിച്ചു.
ഖഞ്ചൻപൂരിലെ ഇടവക പള്ളി താൽക്കാലികമായി പുതിയ രൂപതയുടെ കത്തീഡ്രൽ പള്ളിയാണ്. രൂപതയുടെ മധ്യസ്ഥരായി വിശുദ്ധ പത്രോസിനേയും പൗലോസിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ രൂപതയിൽ ഇരുപതിനാലായിരത്തിലധികം കത്തോലിക്കാരാണ് നിലവിലുളളത്. പതിനൊന്നു ഇടവകകളിലായി, എട്ട് രൂപതാവൈദികരും , ഏഴ് സന്യാസ വൈദികരുമാണ് പുതിയ രൂപതയിൽ തത്സമയം സേവനം ചെയ്യുന്നത്. ഇരുപത്തിയെട്ടു വൈദിക വിദ്യാർഥികൾ പുതിയ രൂപതയ്ക്കുവേണ്ടി പരിശീലനം നേടുന്നു.
മോൺസിഞ്ഞോർ പോൾ ഗോമസ്, ധാക്കയിലെ ബനാനി ഹോളി സ്പിരിറ്റ് മേജർ സെമിനാരിയുടെ റെക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. 1992 ഡിസംബർ 29 നാണ് വൈദികനായി അഭിഷിക്തനായത്. മനിലയിലെ സെന്റ് തോമസ് സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
