കർദ്ദിനാൾ ഫാം മിൻ മാന്റേത് സ്തുത്യർഹമായ സാക്ഷ്യത്തിന്റെ ജീവിതമായിരുന്നു: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദീർഘവർഷങ്ങൾ സഭയ്ക്ക് സ്തുത്യർഹമായ സേവനം ചെയ്ത വ്യക്തിയായിരുന്നു വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി മുൻ അതിരൂപതാദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ ജോൺ ബാപ്റ്റിസ്റ്റ് ഫാം മിൻ മാനെന്ന് ലിയോ പതിനാലാമൻ പാപ്പാ. അജപാലനമേഖലയിലും, സാമൂഹികപ്രതിബദ്ധതയിലും ഏറെ ശ്രദ്ധപുലർത്തിയാണ് അദ്ദേഹം തന്റെ സേവനം ചെയ്തതെന്ന് കർദ്ദിനാൾ ഫാം മിൻ മാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, നിലവിലെ അതിരൂപതാദ്ധ്യക്ഷനായ ആർച്ച്ബിഷപ് ജോസഫ് ൻഗുയെൻ നാങിന് അയച്ച തന്റെ കത്തിൽ പാപ്പാ അനുസ്മരിച്ചു.
തന്റെ രൂപതയ്ക്ക് പുറമെ വിയറ്റ്നാമിലെ സഭയ്ക്കും അപ്പസ്തോലിക സിംഹാസനത്തിനും അദ്ദേഹത്തിന്റെ സേവനങ്ങൾ ഉപകാരപ്രദമായിട്ടുണ്ടെന്ന് പാപ്പാ എഴുതി. സഭൈക്യം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെന്നും, സുവിശേഷാത്മകമായ എളിമയും ലാളിത്യവും അദ്ദേഹം ജീവിച്ചിരുന്നുവെന്നും പരിശുദ്ധ പിതാവ് സാക്ഷ്യപ്പെടുത്തി.
കർദ്ദിനാൾ ഫാം മിൻ മാന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന ഏവർക്കും, പ്രത്യേകിച്ച് പുരോഹിതർക്കും സമർപ്പിതർക്കും, അതിരൂപതയിലെ വിശ്വാസികൾക്കും തന്റെ അനുശോചനങ്ങൾ അറിയിച്ച പാപ്പാ, തിരുവുത്ഥാനത്തിന്റെ ഉറപ്പ് ഏവർക്കും ആശ്വാസമേകട്ടെയെന്ന് എഴുതി.
1934 മാർച്ച് 5-ന് ജനിച്ച കർദ്ദിനാൾ ഫാം മിൻ മാൻ, 1965 മെയ് 25-നാണ് പുരോഹിതനായി അഭിഷിക്തനായത്. പിന്നീട് 1993 മാർച്ച് 22-ണ് അദ്ദേഹം മൈ തോ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി നിയമിതനായി. 1998 മാർച്ചിൽ താൻ-ഫോ ഹോ ചി മിൻ അതിരൂപതാദ്ധ്യക്ഷനായ അദ്ദേഹത്തെ, 2003 ഒക്ടോബർ 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
