ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 14-ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ നിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 14-ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ നിന്നുള്ള ഒരു ദൃശ്യം  (ANSA)

ദൈവവുമായുള്ള സൗഹൃദം വളർത്താനും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

ദൈവമനുഷ്യബന്ധം ഇടമുറിയാതെ തുടരാനും വളർത്താനും, ജ്ഞാനാനസ്നാത്തിലൂടെ ദൈവമക്കളായിത്തീരുന്ന ക്രൈസ്തവർ ക്രിസ്തുവിനോട് ചേർന്ന് നിൽക്കാനും ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 14-ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ "ദേയി വേർബും" എന്ന ദൈവിക വെളിപാടിനെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയെക്കുറിച്ച് പരിശുദ്ധ പിതാവ് ഉദ്‌ബോധനം നടത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അനുദിനജീവിതത്തിലും പ്രവർത്തനങ്ങളിലും ദൈവവുമായുള്ള ബന്ധം വളർത്തുന്നതിനായി പരിശ്രമിക്കാനും, ദൈവവുമായി മക്കൾക്കടുത്ത ബന്ധം കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 14 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചയിൽ, "ദേയി വേർബും" (Dei Verbum) എന്ന ദൈവിക വെളിപാടിനെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യുഷനെ ആധാരമാക്കി ദൈവത്തോടുള്ള ബന്ധത്തിലുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിച്ചതിന് പിന്നാലെയാണ് പാപ്പാ ഇത്തരമൊരു ആഹ്വാനം ആവർത്തിച്ചത്.

ബുധനാഴ്ച്ചയിലെ പ്രധാന പ്രഭാഷണം നടത്തിയതിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത വേളയിൽ, ഫ്രഞ്ച് ഭാഷക്കാരെ അഭിവാദ്യം ചെയ്ത പാപ്പാ, ആരാധനാകാലക്രമപ്രകാരം  നാം ആരംഭിച്ചിരിക്കുന്ന സാധാരണവർഷം അഥവാ ആണ്ടുവട്ടക്കാലത്തിൽ, നമ്മുടെ അനുദിനജീവിതത്തിലും നമ്മുടെ ഓരോ പ്രവർത്തനങ്ങളിലും ദൈവവുമായുള്ള സൗഹൃദബന്ധം വളർത്തിയെടുക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

ദൈവത്തിന്റെ വചനം നമ്മുടെ ജീവിതത്തിൽ പ്രതിധ്വനിക്കാനും, അവനുമായി ആധികാരികമായ ഒരു പുത്രബന്ധം കാത്തുസൂക്ഷിക്കാനും വേണ്ടി, നമ്മുടെ ദിവസങ്ങളുടെ കേന്ദ്രമായി വ്യക്തിപരമായ പ്രാർത്ഥന കാത്തുസൂക്ഷിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഇറ്റാലിയൻ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിൽ, കഴിഞ്ഞ ഞായറാഴ്ച ആഘോഷിക്കപ്പെട്ട ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ അനുസ്മരിച്ച പാപ്പാ, ഇത് നമ്മിൽ നമ്മുടെ മാമ്മോദീസായുടെ ഓർമ്മകൾ ഉണർത്തട്ടെയെന്ന് ആശംസിച്ചു. ഈ ഓർമ്മകൾ, ദൈവപിതാവിന്റെ പ്രിയപുത്രനും, നമ്മുടെ ജീവിതമാർഗ്ഗങ്ങളെ പ്രകാശിപ്പിക്കുന്നവനും നമ്മുടെ സഹോദരനുമായ ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്നതിലുള്ള സന്തോഷം ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്താനുള്ള പ്രേരണ നൽകണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ജനുവരി 2026, 14:07