തിരയുക

ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലുള്ള മട്ടുപ്പാവിൽനിന്ന്  "ഉർബി എത് ഓർബി" ആശീർവാദം നൽകുന്നു. ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലുള്ള മട്ടുപ്പാവിൽനിന്ന് "ഉർബി എത് ഓർബി" ആശീർവാദം നൽകുന്നു.  (ANSA)

ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ഉർബി എത്‌ ഓർബി - നഗരത്തിനും ലോകത്തിനുമുള്ള - ആശീർവാദവും പ്രഭാഷണവും

2025 ഡിസംബർ 25 വ്യാഴാഴ്ച, ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലുള്ള മട്ടുപ്പാവിൽനിന്ന് ലിയോ പതിനാലാമൻ പാപ്പാ "ഉർബി എത് ഓർബി" റോം നഗരത്തിനും ലോകം മുഴുവനും വേണ്ടിയുള്ള ആശീർവാദം നൽകിയ അവസരത്തിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ
ശബ്ദരേഖ - ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ ഉർബി എത്‌ ഓർബി - നഗരത്തിനും ലോകത്തിനുമുള്ള - ആശീർവാദവും പ്രഭാഷണവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സാധാരണയായി ക്രിസ്തുമസ്, ഈസ്റ്റർ, പുതിയതായി പാപ്പായെ തിരഞ്ഞെടുക്കുന്ന അവസരങ്ങൾ തുടങ്ങി അപൂർവ്വമായി മാത്രമാണ് ഈ മട്ടുപ്പാവിൽനിന്ന് പാപ്പാമാർ ആശീർവാദം നൽകാറുള്ളത്. ഡിസംബർ 25 ഉച്ചയ്ക്ക് പന്ത്രണ്ടിന്, ഇന്ത്യയിലെ സമയം വൈകുന്നേരം നാലരയ്ക്ക് പാപ്പാ എത്തിയപ്പോൾ, ഇതേ ദിവസം രാവിലെ പത്തുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയിൽ സംബന്ധിച്ച ശേഷം കാത്തുനിന്നിരുന്ന ആളുകളുൾപ്പെടെ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന പതിനായിരക്കണക്കിനാളുകൾ ആനന്ദാരവങ്ങളും കരഘോഷവും മുഴക്കി. തുടർന്ന് വത്തിക്കാന്റെ ദേശീയഗാനം വാദ്യോപകരണങ്ങളോടെ ആലപിക്കപ്പെട്ടു. അതേത്തുടർന്ന് പരിശുദ്ധ പിതാവ് ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീ സഹോദരന്മാരെ,

"നമുക്കേവർക്കും ദൈവത്തിൽ ആനന്ദിക്കാം, നമ്മുടെ രക്ഷകൻ ഭൂമിയിൽ പിറന്നിരിക്കുന്നു. ഇന്ന് യഥാർത്ഥ സമാധാനം വിണ്ണിൽനിന്ന് നമുക്കിടയിലേക്ക് താണുവന്നിരിക്കുന്നു" (ക്രിസ്തുമസ് രാത്രിയിലെ വിശുദ്ധ കുർബാനയുടെ ആരംഭ പ്രതിവചനം). ഇങ്ങനെയാണ് ക്രിസ്തുമസിന്റെ ആരാധനാക്രമം ആലപിക്കുന്നത്, ഇപ്രകാരമാണ് ബെത്ലഹേമിലെ അറിയിപ്പ് സഭയിൽ പ്രതിധ്വനിക്കുന്നത്: കന്യകാമയറിയത്തിൽനിന്ന് പിറന്ന ശിശു, നമ്മെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാനായി പിതാവ് അയച്ച കർത്താവായ ക്രിസ്തുവാണ്. അവനാണ് നമ്മുടെ സമാധാനം, അവനാണ് ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്താൽ വെറുപ്പിനെയും ശത്രുതയെയും തോൽപ്പിച്ചത്.

അവൻ കാലിത്തൊഴുത്തിലാണ് പിറന്നത്, കാരണം സത്രത്തിൽ അവന് ഇടം ലഭിച്ചില്ല.ജനിച്ച ഉടനെ അവന്റെ അമ്മയായ മറിയം അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി (ലൂക്ക 2, 7). സകലവും ആരിലൂടെയാണോ സൃഷ്ടിക്കപ്പെട്ടത്, ആ ദൈവപുത്രൻ സ്വീകരിക്കപ്പെടുന്നില്ല, അവന്റെ തൊട്ടിൽ മൃഗങ്ങൾക്കായുള്ള ഒരു പുൽത്തൊട്ടിയാണ്.

ആകാശങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത പിതാവിന്റെ നിത്യവചനം, ഈ ലോകത്തിലേക്ക് വരാൻ തിരഞ്ഞെടുത്തത് ഇപ്രകാരമാണ്. സ്നേഹം മൂലം അവൻ ഒരു സ്ത്രീയിൽനിന്ന് ജാതനാകാനും, നമ്മുടെ മാനവികത പങ്കിടാനും തീരുമാനിച്ചു; സ്നേഹത്താൽ അവൻ ദാരിദ്ര്യവും, തിരസ്കരണവും അംഗീകരിച്ചു, അവഗണിക്കപ്പെട്ടവരോടും ഒഴിവാക്കപ്പെട്ടവരോടും തന്നെത്തന്നെ താദാത്മ്യപ്പെടുത്തി.

കുരിശിലെ മരണം വരെ, ദൈവപുത്രന്റെ ജീവിതത്തെ നയിക്കുന്ന അടിസ്ഥാനപരമായ പശ്ചാത്തലം, യേശുവിന്റെ ജനനത്തിൽ തെളിഞ്ഞുവരുന്നുണ്ട്: പാപഭാരം വഹിക്കാൻ നമ്മെ അനുവദിക്കാതെ, അത് നമുക്കുവേണ്ടി സ്വയം വഹിക്കുക, ഏറ്റെടുക്കുക എന്ന തിരഞ്ഞെടുപ്പ്. അത് അവനു മാത്രം സാധിക്കുന്ന ഒന്നായിരുന്നു. എന്നാൽ അതേസമയം, നമുക്ക് മാത്രം ചെയ്യാൻ കഴിയുന്നത് എന്താണെന്നും അവൻ കാണിച്ചുതന്നു, അതായത്, ഓരോരുത്തരും താന്താങ്ങളുടെ ഉത്തരവാദിത്വത്തിന്റെ പങ്ക് ഏറ്റെടുക്കുക. അതെ, കാരണം, നാമില്ലാതെ നമ്മെ സൃഷ്‌ടിച്ച ദൈവത്തിന് നാമില്ലാതെ, അതായത് നമ്മുടെ സ്നേഹിക്കാനുള്ള സ്വതന്ത്ര ഇശ്ചാശക്തിയില്ലാതെ, നമ്മെ രക്ഷിക്കാനാകില്ല (വി. അഗസ്റ്റിൻ, പ്രഭാഷണം 169, 11. 13). സ്നേഹിക്കാത്തവൻ രക്ഷിക്കപ്പെടുന്നില്ല, കാരണം അവൻ നഷ്ടപ്പെട്ടവനാണ്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാനുമാകില്ല (1 യോഹ. 4, 20).

സഹോദരീ സഹോദരന്മാരെ, ഇതാ സമാധാനത്തിന്റെ മാർഗ്ഗം: ഉത്തരവാദിത്വം. നാമെല്ലാവരും, എല്ലാ തലങ്ങളിലുമുള്ളവർ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം, ആദ്യം സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞ് ദൈവത്തോട് ക്ഷമ ചോദിക്കുകയും, അതോടൊപ്പം, സഹിക്കുന്ന മനുഷ്യരുടെ അവസ്ഥകളിലേക്ക് ഇറങ്ങിച്ചെല്ലുകയും, കൂടുതൽ ദുർബലരോടും അടിച്ചമർത്തപ്പെട്ടവരോടും ഐക്യദാർഢ്യപ്പെടുകയും ചെയ്‌താൽ ലോകം മാറിയേക്കാം.

യേശുക്രിസ്തുവാണ് നമ്മുടെ സമാധാനം, അവൻ നമ്മെ പാപങ്ങളിൽനിന്ന് മോചിപ്പിക്കുന്നു എന്നതാണ് ഒന്നാമത്തെ കാരണം, പിന്നെയോ, വ്യക്തികൾക്കിടയിലും, അന്താരാഷ്ട്രതലത്തിലുമുള്ള ഭിന്നതകൾ, എല്ലാ ഭിന്നതകളും അതിജീവിക്കാൻ വേണ്ടി നാം പിൻചെല്ലേണ്ട മാർഗ്ഗം ഏതാണെന്ന് അവൻ കാണിച്ചുതരുന്നു. പാപമുക്തമായ ഒരു ഹൃദയമില്ലാതെ, ക്ഷമിക്കപ്പെട്ട ഒരു ഹൃദയമില്ലാതെ, സമാധാനപൂർണ്ണരും, സമാധാനസൃഷ്ടാക്കളുമായ സ്ത്രീപുരുഷന്മാരാകുക സാധ്യമല്ല. ഇതിനായാണ് യേശു ബെത്ലഹേമിൽ ജനിച്ചതും കുരിശിൽ മരിച്ചതും: നമ്മെ പാപത്തിൽനിന്ന് സ്വാതന്ത്രരാക്കാൻ. അവനാണ് രക്ഷകൻ. അവന്റെ കൃപയോടെ, വെറുപ്പിനെയും അക്രമത്തെയും എതിർപ്പിനെയും തള്ളിക്കളയാനും, സംവാദങ്ങളും, സമാധാനവും അനുരഞ്ജനവും പരിശീലിക്കാനും സാധിക്കും, നാമത് ചെയ്യണം.

ഈ ആഘോഷദിനത്തിൽ, എല്ലാ ക്രൈസ്തവർക്കും, പ്രത്യേകിച്ച് മദ്ധ്യപൂർവ്വദേശങ്ങളിൽ ജീവിക്കുന്നവരും, എന്റെ പ്രഥമ അപ്പസ്തോലിക യാത്രയിലൂടെ ഞാൻ കണ്ടുമുട്ടാൻ ആഗ്രഹിച്ചവരുമായവർക്ക് എന്റെ ഊഷ്മളവും പിതൃനിർവ്വിശേഷവുമായ അഭിവാദ്യങ്ങൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവരുടെ ഭയങ്ങൾ ശ്രവിച്ചു, അവരുടെമേൽ ഉയർന്നുനിൽക്കുന്ന അധികാരശക്തിൾക്ക് മുന്നിലെ അവരുടെ നിസ്സഹായതയുടെ വികാരങ്ങൾ ഞാൻ നന്നായി അറിയുന്നു. ഇന്ന് ബെത്ലഹേമിൽ ജനിക്കുന്ന കുഞ്ഞ്, "നിങ്ങൾക്ക് എന്നിൽ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാൻ ഇത് നിങ്ങളോട് പറഞ്ഞത്, ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കമുണ്ടാകും, എങ്കിലും ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹ. 16, 33) എന്ന് പറയുന്ന അതെ യേശുവാണ്.

"നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണിതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും" (ഏശയ്യാ 32, 17) എന്ന ദൈവികവചനങ്ങളിൽ ശരണമർപ്പിച്ച്, നമുക്ക് ലെബനനും, പാലസ്തീനായ്ക്കും, ഇസ്രയേലിനും സിറിയയ്ക്കും വേണ്ടി അവനിൽനിന്ന് നീതിയും സമാധാനവും സ്ഥിരതയും അപേക്ഷിക്കാം.

ബുദ്ധിമുട്ടുകളിലായിരിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്ന തന്റെ ചരിത്രത്തോടും, ക്രൈസ്തവപരമ്പര്യത്തോടുമുള്ള വിശ്വസ്തതയിൽ തുടരുന്നതിനുവേണ്ടി, സാമൂഹിക, സഹകരണ മനോഭാവം ഉണർത്തുന്നത് തുടരാൻ അപേക്ഷിച്ചുകൊണ്ട്, യൂറോപ്പ് ഭൂഖണ്ഡത്തെ നമുക്ക് സമാധാനത്തിന്റെ രാജകുമാരന് സമർപ്പിക്കാം. പീഡിപ്പിക്കപ്പെടുന്ന ഉക്രൈൻ ജനതയ്ക്കുവേണ്ടി നമുക്ക് പ്രത്യേകമായി പ്രാർത്ഥിക്കാം: ആയുധങ്ങളുടെ ഗർജ്ജനം അവസാനിക്കുകയും, ഈ പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾ, അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടെ, ആത്മാർത്ഥവും, നേരിട്ടുള്ളതും പരസ്പരബഹുമാനത്തോടുകൂടിയതുമായ സംവാദങ്ങളിൽ ഏർപ്പെടാനുള്ള ധൈര്യം കണ്ടെത്തുകയും ചെയ്യട്ടെ.

ലോകമെമ്പാടും തുടരുന്ന, പ്രത്യേകിച്ച് അവഗണിക്കപ്പെട്ട യുദ്ധങ്ങളുടെ ഇരകൾക്കുവേണ്ടിയും, അനീതിയും, രാഷ്ട്രീയ അസ്ഥിരതയും, മതപീഡനവും, ഭീകരവാദവും മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുവേണ്ടിയും ബെത്ലഹേമിലെ ശിശുവിൽനിന്നും സമാധാനവും ആശ്വാസവും നമുക്ക് അപേക്ഷിക്കാം. സുഡാൻ, തെക്കൻ സുഡാൻ, മാലി, ബുർകിന ഫസോ, കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് എന്നിവിടങ്ങളിലെ സഹോദരീസഹോദരന്മാരെ ഞാൻ പ്രത്യേകമായി അനുസ്മരിക്കുന്നു.

മനുഷ്യനായിത്തീർന്ന ദൈവത്തോട്, പ്രത്യാശയുടെ ജൂബിലിയുടെ ഈ അവസാനദിനങ്ങളിൽ ഹൈറ്റിയിലെ പ്രിയപ്പെട്ട ജനതയ്ക്കുവേണ്ടി, ആ രാജ്യത്ത് എല്ലാത്തരം അക്രമങ്ങളും അവസാനിക്കാനും, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും മാർഗ്ഗത്തിൽ മുന്നേറാനും സാധിക്കുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവർ, അവിടുത്തെ ജനം അനേകം വെല്ലുവിളികളെ നേരിടുമ്പോൾ, പ്രത്യയശാസ്ത്രപരമോ, പക്ഷപാതപരമോ ആയ മുൻവിധികൾക്കല്ല, പൊതുനന്മയ്ക്കുവേണ്ടിയുള്ള സംവാദങ്ങൾക്ക് ഇടം കൊടുക്കുന്നതിനു വേണ്ടി ഉണ്ണിയേശു പ്രചോദനമേകട്ടെ.

മ്യാൻമറിനെ, അനുരഞ്ജനത്തിന്റെ ഭാവിയുടെ വെളിച്ചത്താൽ പ്രകാശിപ്പിക്കാൻ സമാധാനത്തിന്റെ രാജകുമാരനോട് നമുക്ക് അപേക്ഷിക്കാം: അവൻ യുവതലമുറയ്ക്ക് പ്രത്യാശ തിരികെ നൽകുകയും, മുഴുവൻ ബിർമൻ ജനതയെയും സമാധാനത്തിന്റെ പാതകളിലൂടെ നയിക്കുകയും, താമസയിടമോ, സുരക്ഷയോ, നാളെയെക്കുറിച്ച് ആത്മവിശ്വാസമോ ഇല്ലാത്തവർക്ക് കൂട്ടായിരിക്കുകയും ചെയ്യട്ടെ.

തായ്‌ലാൻഡും കംബോജിയയും തമ്മിലുള്ള പുരാതന സൗഹൃദം പുനഃസ്ഥാപിക്കാനും, സംഘർഷങ്ങളിലായിരിക്കുന്ന കക്ഷികൾ അനുരഞ്ജനത്തിനും സമാധാനത്തിനുമായി പ്രവർത്തിക്കുന്നതിനും വേണ്ടി നമുക്ക് അവനോട് പ്രാർത്ഥിക്കാം.

അടുത്തിടെയുണ്ടായതും ജനതകളെ മുഴുവൻ കഠിനമായി ബാധിച്ചതുമായ കടുത്ത പ്രകൃതിദുരന്തങ്ങളാൽ കഷ്ടപ്പെടുന്ന തെക്കേ ഏഷ്യയിലെയും ഓഷ്യാനയിലെയും ജനതകളെ നമുക്ക് അവന് സമർപ്പിക്കാം. ഇത്തരം ബുദ്ധിമുട്ടുകളുടെ മുന്നിൽ, സഹനമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള നമ്മുടെ പൊതുവായ പ്രതിബദ്ധത ബോധ്യങ്ങളോടെ പുതുക്കാൻ ഞാൻ ഏവരെയും ക്ഷണിക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ,

രാത്രിയുടെ ഇരുട്ടിൽ, "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്ക് വരുന്നുണ്ടായിരുന്നു (യോഹ. 1, 9), എന്നാൽ "അവന്റെ ജനം അവനെ സ്വീകരിച്ചില്ല" (യോഹ. 1, 11). സഹനമനുഭവിക്കുന്നവരോടുള്ള നിസംഗതയ്ക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാതിരിക്കാം,  കാരണം, നമ്മുടെ ദുരിതങ്ങളിൽ ദൈവം നിസംഗനല്ല.

മനുഷ്യനാകുന്നതിലൂടെ യേശു തന്നിൽ നമ്മുടെ ബലഹീനത ഏറ്റെടുക്കുന്നു, നാമോരോരുത്തരുമായി താദാത്മ്യം പ്രാപിക്കുന്നു: ഗാസയിലെ ആളുകളെപ്പോലെ ഒന്നുമില്ലാത്തവരും എല്ലാം നഷ്ടപ്പെട്ടവരുമായും; യമനിലെ ജനതകളെപ്പോലെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഇരകളുമായും; മെഡിറ്ററേനിയൻ കടൽ കടക്കുകയോ, അമേരിക്കൻ ഭൂഖണ്ഡത്തിലൂടെ സഞ്ചരിക്കുകയോ ചെയ്യുന്ന അനവധി അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും പോലെ, മറ്റെവിടെയെങ്കിലും ഒരു ഭാവി തേടി സ്വന്തം നാട്ടിൽനിന്ന് പലായനം ചെയ്യുന്നവരുമായും; ഒരു ഉദ്യോഗം കണ്ടെത്താനായി ബുദ്ധിമുട്ടുന്ന നിരവധി യുവജനങ്ങളെപ്പോലെ, ജോലി നഷ്ടപ്പെട്ടവരുമായും, ജോലി അന്വേഷിക്കുന്നവരുമായും; ചുരുങ്ങിയ വേതനം ലഭിക്കുന്ന ഒട്ടനവധി തൊഴിലാളികളെപ്പോലെ ചൂഷണം ചെയ്യപ്പെടുന്നവരുമായും, ജയിലുകളിൽ കഴിയുന്നവരും പലപ്പോഴും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുമായും അവൻ താദാത്മ്യം പ്രാപിക്കുന്നു.

ഒരു കവി എഴുതുന്നതുപോലെ, സമാധാനത്തിനുവേണ്ടി എല്ലാ ദേശങ്ങളിൽനിന്നുമുയരുന്ന പ്രാർത്ഥനകൾ ദൈവത്തിന്റെ ഹൃദയത്തിലേക്കെത്തുന്നു:

എന്ന് പറഞ്ഞുകൊണ്ട് പാപ്പാ, യെഹൂദ അമിച്ചായ് എന്ന കവിയുടെ "വന്യമായ സമാധാനം" (Wildpeace, Yehuda Amichai) എന്ന കവിതയിൽനിന്നുള്ള ഒരു ഭാഗം ഉദ്ധരിച്ചു.

"വെടിനിറുത്തലിന്റെ സമാധാനമല്ല

ചെന്നായയുടെയും ആട്ടിൻ കുട്ടിയുടെയും ദർശനം പോലുമല്ല

മറിച്ച്

ഹൃദയത്തിലെ ആവേശം അവസാനിച്ച്

വലിയൊരു ക്ഷീണത്തെക്കുറിച്ച് മാത്രം സംസാരിക്കാൻ സാധിക്കുമ്പോഴത്തേതുപോലെയുള്ളതാണ്

(...)

കാട്ടുപൂക്കൾ പോലെ

അപ്രതീക്ഷിതമായി വരിക,

കാരണം വയലിന്

വന്യമായൊരു സമാധാനത്തിന്റെ ആവശ്യമുണ്ട്."

ഈ വിശുദ്ധമായ ദിനത്തിൽ, ബുദ്ധിമുട്ടിലും വേദനയിലുമായിരിക്കുന്ന സഹോദരീസഹോദരങ്ങൾക്കായി നമ്മുടെ ഹൃദയം തുറക്കാം. അങ്ങനെ ചെയ്യുമ്പോൾ, തന്റെ തുറന്ന കരങ്ങളോടെ നമ്മെ സ്വീകരിക്കുകയും, തന്റെ ദിവ്യത്വം നമുക്ക് വെളിപ്പെടുത്തുകയും ചെയ്യുന്ന ഉണ്ണിയേശുവിനായാണ് നാം അത് തുറക്കുന്നത്: "തന്നെ സ്വീകരിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവ് നൽകി" (യോഹ. 1, 12).

ഏതാനും ദിവസങ്ങൾക്കുള്ളിൽ ജൂബിലി വർഷം അവസാനിക്കും. വിശുദ്ധ വാതിലുകൾ അടയ്ക്കപ്പെടും, എന്നാൽ നമ്മുടെ പ്രത്യാശയായ ക്രിസ്തു എപ്പോഴും നമ്മോടൊത്തുണ്ടായിരിക്കും. ദൈവികജീവനിലേക്ക് നമ്മെ നയിക്കുന്ന എല്ലായ്പ്പോഴും തുറന്ന വാതിലാണ് അവൻ. ഈ ദിനത്തിന്റെ സന്തോഷം നിറഞ്ഞ അറിയിപ്പ് അവനാണ്: ജനിച്ചിരിക്കുന്ന ശിശു മനുഷ്യനായി അവതരിച്ച ദൈവമാണ്; അവൻ ശിക്ഷിക്കാനല്ല രക്ഷിക്കാനായാണ് വരുന്നത്; മറഞ്ഞുപോകുന്ന ഒരു പ്രത്യക്ഷപ്പെടലല്ല അവന്റേത്, അവൻ ഇവിടെ ആയിരിക്കാനും, തന്നെത്തന്നെ നല്കാനുമായാണ് വരുന്നത്. അവനിൽ എല്ലാ മുറിവുകളും സുഖമാക്കപ്പെടുന്നു, എല്ലാ ഹൃദയങ്ങളും വിശ്രമവും സമാധാനവും കണ്ടെത്തുന്നു. കർത്താവിന്റെ പിറവി സമാധാനത്തിന്റെ പിറവിയാണ്.

ഏവർക്കും ഹൃദയപൂർവ്വം സമാധാനപരവും വിശുദ്ധവുമായ ഒരു ക്രിസ്തുമസ് നേരുന്നു.

തന്റെ പ്രഭാഷണത്തിന്റെ അവസാനം, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, പോർച്ചുഗീസ്, പോളിഷ്, അറബ്, ചൈനീസ്, ലാറ്റിൻ ഭാഷകളിൽ, "ഏവർക്കും സന്തോഷം നിറഞ്ഞ ഒരു ക്രിസ്തുമസ്! ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും വാഴട്ടെ" എന്ന ആശംസയും പാപ്പാ നേർന്നു.

തുടർന്ന് പാപ്പാ ലത്തീൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥന നയിച്ചു.

ആശീർവാദത്തിന് മുൻപായി, കർദ്ദിനാൾ സംഘത്തിന്റെ പ്രോട്ടോഡീക്കാനായ കർദ്ദിനാൾ ഡൊമിനിക് മെമ്പേർത്തി, പരിശുദ്ധ പിതാവിന്റെ ആശീർവാദം സ്വീകരിക്കുന്നവർക്ക്, ആവശ്യമായ മറ്റു നിബന്ധനകൾക്ക് വിധേയമായി പൂർണ്ണദണ്ഡവിമോചനം നേടാനുള്ള സാധ്യതയുണ്ടെന്നത് ഓർമ്മിപ്പിച്ചു.

ഇതേത്തുടർന്ന് പാപ്പാ ഏവർക്കും ഉർബി എത് ഓർബി അപ്പസ്തോലിക ആശീർവാദം നൽകി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഡിസംബർ 2025, 16:54