ദൈവവമക്കളെന്ന നിലയിൽ ഏവരെയും ചേർത്തു നിർത്തണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പാവങ്ങൾക്കൊപ്പമുള്ള സംഗീതക്കച്ചേരി ആറാം പതിപ്പിൽ, സംഘാടകരും, കലാകാരന്മാരുമായി അണിനിരക്കുന്നവരെ, ലിയോ പതിനാലാമൻ പാപ്പാ ഡിസംബർ മാസം അഞ്ചാം തീയതി അഭിസംബോധന ചെയ്തു സംസാരിച്ചു. ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ച ഈ സംരംഭം ഇന്ന് പാരമ്പര്യത്തിന്റെ ഒരു ഭാഗമായി തീർന്നതിൽ തനിക്കുള്ള സന്തോഷം പാപ്പാ പങ്കുവച്ചു. പിതാവായ ദൈവത്തിന് നമ്മിൽ ഓരോരുത്തരോടും ഉള്ള സ്നേഹത്തിന്റെ വെളിപാടാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരം എന്ന് പറഞ്ഞ പാപ്പാ, കഷ്ടപ്പാടുകളിൽ വലയുകയും, നഷ്ടപ്പെട്ടുപോകുകയും ചെയ്യുന്ന മാനവകുലത്തെ തേടിച്ചെല്ലുന്നവനാണ് യേശുക്രിസ്തുവെന്നും അടിവരയിട്ടു.
കർത്താവ് നമ്മെ സ് നേഹിച്ചതുപോലെ സ്നേഹിക്കാൻ നമുക്ക് പഠിക്കാമെന്നും, നാം സ്നേഹിക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മെത്തന്നെ സ്വയം തിരിച്ചറിയുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു. പാവങ്ങൾക്കൊപ്പമുള്ള സംഗീതക്കച്ചേരി, കലാകാരന്മാരുടെ പ്രകടനമോ ലളിതമായ ഒരു സംഗീത അവലോകനമോ മാത്രമല്ലയെന്നും, സമൂഹത്തിന്റെ അനീതികൾക്ക് മുന്നിൽ നമ്മുടെ മനസ്സാക്ഷിയെ സ്ഥിരപ്പെടുത്താനുള്ള ഐക്യദാർഢ്യത്തിന്റെ നിമിഷവുമല്ലെന്നും, മറിച്ച്, എളിയവരായ സഹോദരങ്ങളുമായുള്ള കൂട്ടായ്മ മാത്രമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സമ്പത്തിനാലല്ല, മനുഷ്യന്റെ അന്തസ് അളക്കപ്പെടേണ്ടതെന്നും, മറിച്ച് ദൈവം സ്നേഹിക്കുന്ന മക്കളെന്ന നിലയിലാണെന്നും പാപ്പാ പറഞ്ഞു. തുടർന്ന്, സംഗീതത്തിന് ജീവിതത്തിലുള്ള പ്രാധാന്യവും പാപ്പാ ഓർമ്മപ്പെടുത്തി. സംഗീതം ആത്മീയമായി നമ്മെ ഉയർത്തുന്ന ഉപാധിയാണെന്നും, അത്, ദൈവം മുഴുവൻ മനുഷ്യരാശിക്കും നൽകിയ വിലയേറിയ സമ്മാനമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. കച്ചേരിയുടെ വിജയത്തിനായി ശ്രമിക്കുന്ന ഏവർക്കും പാപ്പാ നന്ദിയർപ്പിക്കുകയും ചെയ്തു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
