തിരയുക

പാപ്പാ മധ്യാഹ്നപ്രാർത്ഥനാവേളയിൽ പാപ്പാ മധ്യാഹ്നപ്രാർത്ഥനാവേളയിൽ   (VINCENZO LIVIERI)

സുഡാൻ ജനതയ്ക്കുവേണ്ടി അഭ്യർത്ഥന നടത്തി ലിയോ പതിനാലാമൻ പാപ്പാ

ആക്രമണങ്ങളും കൂട്ടക്കൊലകളും ദിനംപ്രതി വർധിച്ചുവരുന്ന സുഡാനിൽ, സമാധാനം പുനഃസ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ പാപ്പാ അഭ്യർത്ഥിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നവംബർ 2 ഞായറാഴ്ച, മധ്യാഹ്നപ്രാർത്ഥനയ്ക്ക് ശേഷം, ലിയോ പതിനാലാമൻ പാപ്പാ നടത്തിയ പ്രാർത്ഥനാഭ്യർത്ഥനകളിൽ, സുഡാനിൽ ഇപ്പോൾ അരങ്ങേറുന്ന അതിക്രൂരമായ ദുരന്തത്തെക്കുറിച്ച് പ്രത്യേകമായ പരാമർശം നടത്തി. ഏകദേശം 13 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ട നാട്ടിൽ, 30 ദശലക്ഷം പുരുഷന്മാരും സ്ത്രീകളും, പ്രായമായവരും, കുട്ടികളും അടങ്ങിയവർക്ക് അടിയന്തര മാനുഷിക സഹായവും ആവശ്യമെന്നു റിപ്പോർട്ടുകൾ പറയുന്നു.

ഈ വിഷമകരമായ അവസ്ഥയിലാണ്, പാപ്പാ ജനതയ്ക്കു വേണ്ടി പ്രാർത്ഥനാഭ്യർത്ഥനകൾ നടത്തിയത്. കൂട്ടക്കൊലകൾ, വംശീയ പ്രേരിത ആക്രമണങ്ങൾ, വിവിധ തരത്തിലുള്ള ക്രൂരതകൾ എന്നിവയാൽ അടയാളപ്പെടുത്തിയ വടക്കൻ ഡാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷറിന്റെ പതനത്തെത്തുടർന്ന് സ്ഥിതികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

ഈ ദുരന്തം,  വടക്കൻ ഡാർഫറിനെ "കീറിമുറിച്ചു"എന്നാണ് പാപ്പാ തന്റെ വാക്കുകളിൽ എടുത്തുപറഞ്ഞത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ വിവേചനരഹിതമായ അക്രമങ്ങൾ, സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ, മാനുഷിക പ്രവർത്തനങ്ങൾക്ക് ഗുരുതരമായ തടസ്സങ്ങൾ എന്നിവ മാസങ്ങളായി നിലനിൽക്കുന്നതു, സംഘർഷത്താൽ തളർന്നുപോയ ഒരു ജനതയ്ക്ക് അസ്വീകാര്യമായ ദുരിതങ്ങൾ സൃഷ്ടിക്കുന്നുവെന്നു പാപ്പാ കൂട്ടിച്ചേർത്തു.

"വെടിനിർത്തലിനും മാനുഷിക ഇടനാഴികൾ അടിയന്തിരമായി തുറക്കുന്നതിനും"  താൻ അഭ്യർത്ഥിക്കുന്നതായും , അന്താരാഷ്ട്ര സമൂഹം നിർണ്ണായകമായും ഉദാരമായും ഈ സാഹചര്യങ്ങളിൽ  ഇടപെടാനും, ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പിന്തുണ നൽകുവാൻ ക്ഷണിക്കുന്നതായും പാപ്പാ പറഞ്ഞു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 നവംബർ 2025, 15:40