വിശുദ്ധ നാട്ടിലെ യേശുവിന്റെ തിരുപ്പിറവി ദേവാലയം വിശുദ്ധ നാട്ടിലെ യേശുവിന്റെ തിരുപ്പിറവി ദേവാലയം  (©Custodia di Terra Santa)

വിശുദ്ധ നാട്ടിലെ ജനതയുടെ വിലാപത്തിനു നാം ചെവി കൊടുക്കണം: അമേരിക്കൻ, യൂറോപ്യൻ മെത്രാൻ പ്രതിനിധിസംഘം

വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സമൂഹങ്ങളോടുള്ള അടുപ്പം, ഐക്യദാർഢ്യം, ആത്മീയവും അജപാലനപരവുമായ പിന്തുണ എന്നിവ പ്രകടിപ്പിച്ചുകൊണ്ട് യൂറോപ്യൻ, വടക്കേ അമേരിക്കൻ ബിഷപ്പുമാർ നടത്തിയ വാർഷിക തീർത്ഥാടനം സമാപിച്ചു. ഹോളി ലാൻഡ് കോർഡിനേഷന്റെ ഭാഗമായിട്ടാണ് തീർത്ഥാടനം നടത്തിയത്.

വത്തിക്കാൻ ന്യൂസ്

ഹോളി ലാൻഡ് കോർഡിനേഷന്റെ  ഭാഗമായി യൂറോപ്യൻ, വടക്കേ അമേരിക്കൻ മെത്രാന്മാർ  അവരുടെ വാർഷിക ഐക്യദാർഢ്യ തീർത്ഥാടനം വിശുദ്ധ നാട്ടിൽ പൂർത്തിയാക്കി. "ആളുകൾ വളരെയധികം വേദന  അനുഭവിക്കുന്ന ഒരു നാട്ടിലേക്കുള്ള ഒരു തീർത്ഥാടനമായിരുന്നു" അതെന്ന് മെത്രാന്മാർ തങ്ങളുടെ പ്രസ്താവനയിൽ എടുത്തു പറഞ്ഞു.

അക്രമങ്ങൾ ഭയന്ന് രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട ജനതയുടെ നിസ്സഹായാവസ്ഥയും മെത്രാൻമാർ എടുത്തു പറയുന്നു. അയൽക്കാരുമായി സമാധാനത്തോടെ ജീവിക്കാനുള്ള ആഗ്രഹം നിലനിൽക്കുമ്പോഴും, ഇതിനു വേണ്ടി തങ്ങളെ സഹായിക്കുവാൻ ആരും ഇല്ലെന്നുള്ള സങ്കടകരമായ അവരുടെ പരിഭവവും പിതാക്കന്മാർ ചൂണ്ടിക്കാട്ടി. തീവ്രവാദ കുടിയേറ്റക്കാരുടെ അനന്തമായ ആക്രമണങ്ങൾ, ഒലിവ് മരങ്ങൾ പിഴുതെറിയൽ, ഭൂമി കണ്ടുകെട്ടൽ, ജീവിതം ദുസ്സഹമാക്കുന്ന ഭീഷണിപ്പെടുത്തൽ, പലരെയും കൂട്ട കുടിയേറ്റത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ എന്നിവ പലസ്തീനിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളാണ്.

മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടി സംസാരിക്കുന്ന ധീരരായ ഇസ്രായേലി ശബ്ദങ്ങൾ ഇപ്പോൾ ഭീഷണികൾക്ക് ഉൾപ്പെട്ടിരിക്കുകയാണ്. ഇസ്രായേലിന്റെ നിലനിൽപ്പിനും ഇസ്രായേലികൾക്ക് സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള അവകാശത്തിനും ഉറപ്പു നൽകുന്നതിനും, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തെ മാനിക്കാനും എല്ലാവരുടെയും പ്രയോജനത്തിനും സുരക്ഷയ്ക്കും വേണ്ടി ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള അർത്ഥവത്തായ ചർച്ചകൾ പുനരാരംഭിക്കാനും ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമൂഹത്തോടും, നല്ല മനസ്സുള്ള എല്ലാ മനുഷ്യരോടും  വിശുദ്ധ നാട്ടിലെ ജനങ്ങളോടൊപ്പം നിൽക്കാൻ മെത്രാന്മാർ ആഹ്വാനം ചെയ്യുന്നു.  സ്നേഹത്തിന്റെയും പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും അടയാളമായി  വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനം നടത്തുവാൻ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജനുവരി 2026, 10:36