വാഴ്ത്തപ്പെട്ട മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട മദർ ഏലീശ്വാ  

വിശുദ്ധ ജീവിതത്തിനു വാഴ്ത്തപ്പെട്ട ഏലീശ്വാ മാതൃകയാണ്: കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്

കേരളകത്തോലിക്ക സഭയിൽ, തെരേസ്യൻ കർമ്മലീത്ത സഹോദരികൾ എന്നറിയപ്പെടുന്ന നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭാസമൂഹത്തിന്റെ സ്ഥാപക, മദർ ഏലീശ്വായെ, നവംബർ മാസം എട്ടാം തീയതി, കൊച്ചിയിലെ പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വച്ച്, പാപ്പായുടെ പ്രതിനിധിയായി, മലേഷ്യയിലെ പെനാങ് അതിരൂപത മെത്രാപ്പോലീത്ത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്, വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. സന്ദേശത്തിൽ മദർ ഏലീശ്വായുടെ വീരോചിതമായ ജീവിതപുണ്യങ്ങളെ കർദിനാൾ അടിവരയിട്ടു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലളിതവും എന്നാൽ ദൈവ കേന്ദ്രീകൃതവുമായ ജീവിതം നയിച്ച ഒരു വ്യക്തിയായിരുന്നു മദർ ഏലീശ്വായെന്നും, ജീവിതാവസാനം വരെ ദൈവത്തോട് വിശ്വസ്തത പുലർത്തുവാൻ അവൾ കാണിച്ച ധൈര്യപൂര്ണമായ ജീവിത ശൈലി ഏവർക്കും മാതൃകാപരമാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട്, കേരളകത്തോലിക്ക സഭയിൽ, തെരേസ്യൻ കർമ്മലീത്ത സഹോദരികൾ എന്നറിയപ്പെടുന്ന നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭാസമൂഹത്തിന്റെ സ്ഥാപക, മദർ ഏലീശ്വായെ, നവംബർ മാസം എട്ടാം തീയതി, കൊച്ചിയിലെ പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വച്ച്, പാപ്പായുടെ പ്രതിനിധിയായി, മലേഷ്യയിലെ പെനാങ് അതിരൂപത മെത്രാപ്പോലീത്ത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്, വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

ഓരോ സന്യാസിയുടെയും ജീവിതയാത്രയെ പ്രതിഫലിപ്പിക്കുന്നതാണ് മദർ ഏലീശ്വായുടെ സാക്ഷ്യമെന്നും, നിരന്തരമായ പ്രാർത്ഥനയിലൂടെയും സ്ഥിരോത്സാഹത്തോടെയുള്ള അനുസരണത്തിലൂടെയും ദൈവഹിതത്തിന് താഴ്മയോടെ കീഴടങ്ങുന്ന അവളുടെ പുണ്യത്തെ അനുകരിക്കുവാൻ ഏവരും പ്രാർത്ഥിക്കണമെന്നും കർദിനാൾ തന്റെ വചന സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. കുട്ടിക്കാലം മുതൽ, പ്രാർത്ഥനയിലും ത്യാഗങ്ങളിലും അതീവ താൽപര്യം കാണിച്ച മദർ ഏലീശ്വാ, കുട്ടികൾക്കും, യുവാക്കൾക്കും മാതൃകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം പരിശുദ്ധ അമ്മയോടുള്ള ഭക്തിയും, പാവങ്ങളോടുള്ള സഹാനുഭൂതിയും മദർ ഏലീശ്വായുടെ ജീവിതത്തെ മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കിക്കൊടുത്തതും കർദിനാൾ അടിവരയിട്ടു പറഞ്ഞു.

മാതാപിതാക്കളായ തോമന്റെയും തണ്ടയുടെയും എട്ട് മക്കളിൽ മൂത്തയാളായതിനാൽ ഒരു മകൾ, ഒരു സഹോദരി, ഒരു സ്ത്രീ എന്നെ നിലകളിൽ, ജീവിതത്തിന്റെ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും  ഏറ്റെടുത്ത മദർ ഏലീശ്വാ, തുടർന്ന്, വിധവ എന്ന നിലയിലും അനുഭവിച്ച ജീവിതത്തിന്റെ അനുഭവങ്ങൾ ഏവർക്കും മാതൃകയാണെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു. വൈധവ്യത്തിന്റെ ഈ വേദനയിൽ, എന്നാൽ പരിശുദ്ധാത്മാവിന് കീഴടങ്ങി നിരന്തരം കാരുണ്യപ്രവർത്തങ്ങളിൽ ഏർപ്പെട്ട ഏലീശ്വായ്ക്ക് ദൈവം നൽകിയ അനുഗ്രഹമാണ് ക്രിസ്തുവിന്റെ മണവാട്ടിയും ആത്മീയ അമ്മയും ആകുവാനുള്ള വിളിയെന്നു അദ്ദേഹം പറഞ്ഞു.

ഇതാണ്, തെരേസ്യൻ കർമ്മലീത്ത സഹോദരികൾ എന്നറിയപ്പെടുന്ന നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെ രൂപീകരണത്തിന് കാരണമായതെന്നും അദ്ദേഹം അടിവരയിട്ടു. ലത്തീൻ - സീറോ മലബാർ റീത്തുകളിൽ പെട്ട സ്ത്രീകൾക്ക് സമർപ്പണ ജീവിതത്തിലേക്കുള്ള വഴിയും മദർ ഏലീശ്വാ തുറന്നുനൽകിയെന്നും അദ്ദേഹം സന്ദേശത്തിൽ എടുത്തു പറഞ്ഞു. ഇത് സിനഡാലിറ്റിയുടെ മഹത്തായ മാതൃകയാണെന്നും കർദിനാൾ ചൂണ്ടിക്കാണിച്ചു.

ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളോടുള്ള മദർ ഏലീശ്വായുടെ അനുകമ്പയുടെയും. കരുതലിന്റെയും തെളിവാണ്, കേരളത്തിൽ അവൾ സ്ഥാപിച്ച പെൺകുട്ടികൾക്കായുള്ള വിദ്യാലയം, അനാഥാലയം, ബോർഡിങ് എന്നിവയെന്നും, ഈ ഭൗമിക യാത്രയുടെ കഷ്ടപ്പാടുകളിലൂടെ സഞ്ചരിച്ചപ്പോഴും, ക്രിസ്തുവിൽ വേരുറപ്പിച്ചു ചരിക്കുവാൻ അമ്മ നമ്മെ പഠിപ്പിക്കുന്നുവെന്നും സന്ദേശത്തിൽ കർദിനാൾ പറഞ്ഞു. ധാർമ്മിക ആശയക്കുഴപ്പവും ആത്മീയ പട്ടിണിയും ലിംഗ അസമത്വവും കുടുംബ തകർച്ചയും, സഭാ വിഭജനങ്ങളും സാംസ്കാരിക പ്രക്ഷോഭങ്ങളും കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും മറ്റെല്ലാ വെല്ലുവിളികളും നേരിടുന്ന ഒരു ലോകത്ത്, ഒരു വിശുദ്ധനാകാനുള്ള തിരഞ്ഞെടുപ്പ് എളുപ്പമല്ലയെങ്കിലും, എന്നാൽ അവയുടെ മൂല്യം  വളരെ വലുതാണെന്നും, ഓരോ നിമിഷത്തിലും ദൈവേഷ്ടം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുവാൻ നമുക്ക് സാധിക്കണമെന്നും കർദിനാൾ ഓർമ്മിപ്പിച്ചു.

മദർ ഏലീശ്വായുടെ  മാധ്യസ്ഥത്തിലൂടെ ഗർഭപാത്രത്തിൽ  അത്ഭുതകരമായി സുഖം പ്രാപിച്ച കുഞ്ഞിന്റെ കാര്യവും എടുത്തുപറഞ്ഞ കർദിനാൾ, ഈ അത്ഭുതത്തെ വത്തിക്കാൻ അംഗീകരിച്ചത് പ്രത്യാശയും വിശ്വാസവും ആശ്ചര്യവും കൊണ്ട് എണ്ണമറ്റ ഹൃദയങ്ങളെ പ്രചോദിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി. തുടർന്നും വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ മധ്യസ്ഥത്താൽ കൂടുതൽ അത്ഭുതങ്ങൾ നടക്കുവാൻ പ്രാർത്ഥിക്കുവാനും കർദിനാൾ ഏവരെയും ആഹ്വാനം ചെയ്തു. ആഗോള കാർമലൈറ്റ് കുടുംബത്തിനും, വരാപ്പുഴ  അതിരൂപതയ്ക്കും കേരള സഭയ്ക്കും, ഇന്ത്യയ്ക്കും ഏഷ്യയ്ക്കും സാർവത്രിക സഭയ്ക്കും സന്തോഷം നൽകുന്ന ഈ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ തനിക്ക് ലഭിച്ച അവസരത്തിന് കർദിനാൾ പ്രാർത്ഥനാപൂർവ്വം നന്ദിയർപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 നവംബർ 2025, 14:11